ഏറ്റവും മികച്ച ഭക്ഷണപദാർത്ഥങ്ങൾ കിട്ടുന്ന ഫുഡ് ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് . എറണാകുളം കസ്തൂർബ നഗറിൽ ആരംഭിച്ച ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വഴിയോര ഭക്ഷണശാലകളിൽ നിന്ന് പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുകയാണ് ഫുഡ് സ്ട്രീറ്റിന്റെ ലക്ഷ്യം.
സംസ്ഥാനത്ത് ആരംഭിക്കുന്ന നാല് ആധുനിക ഫുഡ് സ്ട്രീറ്റുകളിൽ ആദ്യത്തേത് എറണാകുളത്താണ്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലും ഫുഡ് സ്ട്രീറ്റുകൾ ഉടനെ തുറക്കും. അറുപത് ശതമാനം കേന്ദ്ര വിഹിതവും, നാൽപ്പത് ശതമാനം സംസ്ഥാന വിഹിതവും, കൂടാതെ ജി.സി.ഡി.എ നൽകിയ 30 ലക്ഷം രൂപയും ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത് – മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജി.സി. ഡി.എ ചെയർമാൻ ചന്ദ്രൻപിള്ള അധ്യക്ഷനായി. കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.























