ഷാർജയിൽ യുവതിയുടെയും ഒന്നര വയസുകാരിയുടെയും ദുരൂഹ മരണത്തിൽ കേസെടുത്ത് പൊലീസ്. കുണ്ടറ പൊലീസ് ആണ് ഭർത്താവിനും വീട്ടുകാർക്കും എതിരെ കേസെടുത്തത്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്. കേസിൽ നിതീഷ് ഒന്നാം പ്രതി, സഹോദരി നീതു രണ്ടാം പ്രതി, അച്ഛൻ മൂന്നാം പ്രതി എന്നിങ്ങനെയാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
കൊല്ലം, കേരളപുരം സ്വദേശി വിപഞ്ചികയെയും മകൾ വൈഭവിയെയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ആത്മഹത്യ ചെയ്‌തതെന്നാണ് വിപഞ്ചികയുടെ കുടുംബത്തിൻ്റെ ആരോപണം. ഇത് തെളിയിക്കുന വിപഞ്ചികയുടെ ശബ്‌ദ സന്ദേശവും കുടുംബം പുറത്ത് വിട്ടു.
ഭർത്താവ് നിതീഷ് വിപഞ്ചികയെ ശാരീരികമായി ആക്രമിച്ചിരുന്നു എന്നും മകൾ നേരിട്ടത് കൊടിയ പീഡനമായിരുന്നു എന്നും വിപഞ്ചികയുടെ അമ്മ ആരോപിച്ചു. വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പും പുറത്ത് വന്നിട്ടുണ്ട്. മരണത്തിന് ഉത്തരവാദികൾ ഭർത്താവും ഭർതൃ പിതാവും ഭർതൃ സഹോദരിയുമെന്ന് വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
വിപഞ്ചികയുടെ അമ്മ പറഞ്ഞു: “അവൻ്റെ പെങ്ങളും അച്ഛനും അത് ചെയ്യും. അവൻ്റെ പെങ്ങൾക്ക് എൻ്റെ കുഞ്ഞിനെ കണ്ണെടുത്താൽ കണ്ടൂടാ. സ്വന്തം ഭർത്താവിൻ്റെ കൂടെ എങ്ങോട്ടെങ്കിലും പോകാൻ സ്വാതന്ത്ര്യം കൊടുക്കാത്ത നാത്തൂന്മാർ എവിടെയെങ്കിലും ഉണ്ടോ. അവൻ ഫ്രണ്ട്സിൻ്റെ കുടുംബത്തിനൊപ്പം പോകുന്നതിൽ കുഴപ്പമില്ല. എൻ്റെ മോളുടെ ഒപ്പം പോയാലാണ് പ്രശ്‌നം. ഇതൊക്കെ പോരാഞ്ഞിട്ട് സർവതിനും ഈ ആങ്ങള വേണം. ഒരു കാര്യത്തിനും അവൾ എൻ്റെ മോളെ വിട്ടുകൊടുക്കില്ല എന്ന വാശി. എൻ്റെ മോൾ എന്തോരം പീഡനം അനുഭവിച്ചിരിക്കുന്നു. ആ ഫോട്ടോ കണ്ടിട്ട്. എന്നിട്ടും ഈ അമ്മയെ അറിയിക്കല്ലേ എന്ന് പറഞ്ഞല്ലോ. അമ്മയെ അറിയിക്കാതെ പോയല്ലോ.. ഞാനിത് കണ്ടപ്പോഴാ ഇത്രയും സഹിച്ചുവെന്ന് ഞാനറിഞ്ഞത്. ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ അനുവദിക്കില്ലായിരുന്നു. എൻ്റെ മോൾക്ക് അവൻ മതിയായിരുന്നു. എൻ്റെ മോളെ മുടി മുറിച്ചു കളഞ്ഞല്ലോ…അവളെ അത്രത്തോളം പെങ്ങക്ക് കണ്ടൂടാ. അവൻ്റെ പെങ്ങക്ക് വേണ്ടിയാ ചെയ്‌തത്…”
അതേസമയം, മരണകാരണം ഷാര്‍ജ പോലീസ് അന്വേഷിക്കുന്നുണ്ട്. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം 16ന് നാട്ടിലെത്തിക്കാൻ ആകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:























