. ഷാജു സുരേന്ദ്രൻ
“കുറുപ്പ് കോ പക്കട്നാ മുഷ്‌ക്കിൽ ഹീ നഹി നാ മുംകിൻ ഹേ” സുകുമാരക്കുറുപ്പിൻ്റെ കഥയ്ക്ക് മറ്റൊരു മുഖം നൽകി അവതരിപ്പിച്ചിരിക്കുകയാണ് ശ്രീനാഥ് രാജേന്ദ്രനും സംഘവും. നമ്മൾ വായിച്ചും, കേട്ടും അറിഞ്ഞ കഥ ഈ ചിത്രത്തിലെ കുറുപ്പെന്ന വമ്പൻ സ്രാവിൻ്റെ പല പല കുടില തന്ത്രങ്ങളിൽ ഒന്ന് മാത്രം. ഇവിടെ കുറുപ്പ് ഡോൺ സിനിമയിലെ ഡോണാണ്, ഇരുപതാം നൂറ്റാണ്ടിലെ ജാക്കിയാണ്, സാമ്രാജ്യത്തിലെ അലക്സാണ്ടറാണ്, ചുരുക്കത്തിൽ കുറുപ്പൊരു മാരക സംഭവമാണ്.
ദുൽഖർ സൽമാൻ വളരെ മികച്ച രീതിയിൽ തന്നെ കുറുപ്പെന്ന കൊടും കുറ്റവാളിയെ അവതരിപ്പിച്ചു. ഇന്ദ്രജിത്തും തൻ്റെ വേഷം മികവുറ്റതാക്കി. എന്നാൽ ഏറ്റവും തകർപ്പൻ പ്രകടനം കാഴ്ചവച്ചത് ഷൈൻ ടോം ചാക്കോയാണ്. ഇടയ്ക്കിടെ ലാഗ് അനുഭവപ്പെടുന്ന സിനിമയുടെ ആദ്യ പകുതി ഒന്നുണരുന്നത് ഷൈനിൻ്റെ വരവോടെയാണ്. അങ്ങേര് തകർത്തു.
സിനിമയിലെ ഏറ്റവും ആകർഷകമായ “ചക്കോ വധം” ഭാഗത്ത് വരുന്ന ഷൈനിൻ്റെ കഥാപാത്രം സിനിമയിലെ മുഴുനീള വേഷമല്ല എന്നത് നിരാശ സമ്മാനിച്ചു. സാങ്കേതിക വിഭാഗം എല്ലാം തന്നെ ഗംഭീരം എന്ന് പറയാം. ട്രയലറും, ഹൈപ്പും, ബഹളവുമൊക്കെ കണ്ട് ദുൽക്കറിൻ്റെ ഒരു മാസ്സ് എൻ്റർടെയ്നർ കാണാൻ പോയാൽ നിരാശയാവും ഫലം. അധികം ബോറടിയൊന്നും ഇല്ലാതെ കാണാൻ പറ്റിയ മോശമല്ലാത്ത ഒരു ക്രൈം സ്റ്റോറി.























