കണ്ണൂര്‍/ കൊച്ചി: പകുതി വിലയ്ക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്‌ത് കോടികള്‍ തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്‍സെന്‍റിനെയും പ്രതി ചേര്‍ത്ത് പൊലീസ്. അഭിഭാഷക എന്ന നിലയില്‍ കേസിലെ മുഖ്യപ്രതി അനന്തുകൃഷ്‌ണന് നിയമോപദേശം നല്‍കിയിട്ടുണ്ടെന്നും തട്ടിപ്പില്‍ പങ്കില്ലെന്നുമാണ് ലാലി വിന്‍സെന്‍റിന്‍റെ വിശദീകരണം.
അനന്തു തനിക്ക് മകനെ പോലെ…
കോടികൾ തട്ടിയ കേസിലെ പ്രതി അനന്തുകൃഷ്‌ണനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവും കൂട്ടുപ്രതിയുമായ അഡ്വ. ലാലി വിൻസെന്റ് പറഞ്ഞത്. അനന്തു തനിക്ക് മകനെ പോലെയാണെന്നും അനന്തുവിനോട് തനിക്ക് നല്ല വാത്സല്യം ഉണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
“വക്കീൽ എന്ന നിലയിൽ ഞാൻ കരാറുകൾ ഡ്രാഫ്റ്റ് ചെയ്‌തു കൊടുത്തിട്ടുണ്ട്. വലിയ വലിയ കമ്പനികളുമായി ചർച്ച നടത്തുമ്പോൾ ലീഗൽ അഡ്വൈസർ എന്ന നിലയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. അനന്തു തയാറാക്കിയ എഗ്രിമെന്റുകൾ പലതും ഞാൻ ഡ്രാഫ്റ്റ് ചെയ്‌തതാണ്. അതിന് എനിക്ക് വക്കീൽ ഫീസ് തന്നിട്ടുണ്ട്. സത്യത്തിൽ എന്തിനാണ് എന്നെ പ്രതിയാക്കിയതെന്ന് അറിയില്ല. രാഷ്ട്രീയ പ്രതികാരം ആയിരിക്കാം. അല്ലെങ്കിൽ അനന്തുവുമായി സംസാരിച്ച് ഞാൻ അനന്തുവിനെ രക്ഷിച്ചേക്കാം എന്നത് കൊണ്ടാകാം. എന്തായാലും ഇതിന് പിന്നിൽ പ്രബലരായ ദുഷ്‌ടബുദ്ധികൾ ഉണ്ട്” -അഡ്വ. ലാലി പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി തട്ടിപ്പിന് ഇരയായവര്‍ നൂറുകണക്കിന് പരാതികളുമായി രംഗത്തെത്തിയതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനുളള ആലോചനയിലാണ് പൊലീസ്. ഇതിനിടെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പമുളള അനന്തുകൃഷ്‌ണന്‍റെ ഫോട്ടോകളും പുറത്തുവന്നു.
തട്ടിപ്പ് കേസിൽ അറസ്റ്റിലായ അനന്തു കൃഷ്‌ണൻ ഉള്‍പ്പെടെ ഏഴ് പ്രതികളാണുള്ള്. ഇതിൽ ഏഴാം പ്രതിയാണ് നിയമ ഉപദേഷ്‌ടാവായ ലാലി വിന്‍സെന്‍റ്. സംസ്ഥാനത്താകെ നടന്ന തട്ടിപ്പിന്‍റെ വ്യാപ്‌തി ആയിരം കോടിയോളം വരുമെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പ് കേസിന്‍റെ അന്വേഷം ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം ഏറ്റെടുക്കും. പ്രതി അനന്തുകൃഷ്‌ണന്‍റെ രാഷ്ട്രീയ ബന്ധങ്ങളിൽ അന്വേഷണം ഉണ്ടാകും.
ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ ബന്ധം
സംസ്ഥാനത്തെ മന്ത്രിമാരും എംഎല്‍എമാരും എംപിമാരുമടക്കം ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പമുളള അനന്തുവിന്‍റെ ചിത്രങ്ങളും പുറത്തു വന്നു. തെറ്റിദ്ധരിപ്പിച്ച് പരിപാടികള്‍ക്ക് അനന്തു കൊണ്ട് പോവുകയായിരുന്നെന്നാണ് മിക്കവരുടെയും മറുപടി. ഏതൊക്കെ രാഷ്ട്രീയ നേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല.
തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ പേരും സാധാരണക്കാരായ സ്ത്രീകളാണ്. കൂടാതെ ജൈവഗ്രാമം എന്ന പേരില്‍ കുറഞ്ഞ വിലയ്ക്ക് കൃഷി ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്‌ത് കര്‍ഷകരെയും അനന്തു കബളിപ്പിച്ചെന്ന സൂചന പൊലീസിന് കിട്ടിയിട്ടുണ്ട്.
പരാതി പ്രളയം
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരിൽ കൂടുതലും. ഇടുക്കിയിൽ മാത്രം 100 ഓളം പേർക്ക് പണം നഷ്ടമായെന്നാണ് വിലയിരുത്തൽ. മൂവാറ്റുപുഴയിൽ നിന്ന് മാത്രം തട്ടിയെടുത്തത് 9 കോടി രൂപ. 40000 മുതൽ 60,000 രൂപ വരെയാണ് ഒരാൾക്ക് നഷ്‌ടമായത്. പറവൂരിൽ മാത്രം ആയിരത്തിലധികം പേർ തട്ടിപ്പിനിരയായിട്ടുണ്ട്.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, പോത്താനിക്കാട്, കോതമംഗലം പോലീസ് സ്റ്റേഷനുകളിൽ ആണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ മാത്രം 2000ലേറെ വനിതകൾ പൊലീസിൽ പരാതി നൽകി. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലും കേസ്. 98 സ്ത്രീകളാണ് തട്ടിപ്പിന് ഇരയായത്. സ്‌കൂട്ടർ പകുതി വിലക്ക് നൽകാം എന്ന് പറഞ്ഞു 72,58,300 രൂപ കൈപ്പറ്റിയെന്ന് പരാതി.
പരാതിയുമായി ബിജെപി വനിത നേതാവ്
സിഎസ്ആര്‍ ഫണ്ടിന്‍റെ പേരിലുള്ള തട്ടിപ്പിൽ പ്രതി അനന്തുകൃഷ്‌ണനെതിരെ കൂടുതൽ ആരോപണം ഉയര്‍ന്നു. 25 ലക്ഷം രൂപ വായ്‌പ വാങ്ങി തിരിച്ചു നൽകിയില്ലെന്ന പരാതിയുമായി ബിജെപി വനിത നേതാവ് രംഗത്തെത്തി. ഇടുക്കി മുട്ടത്തെ ഗീതാ കുമാരിയാണ് വഞ്ചിക്കപ്പെട്ടത്. അനന്തു നൽകിയ ചെക്കുകളെല്ലാം മടങ്ങിയെന്നും 2019-ലാണ് ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് അനന്തു കടം വാങ്ങിയതെന്നും ഗീതാകുമാരി പറഞ്ഞു.