കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ദുരന്തബാധിതര്‍ക്ക് ആശ്വാസവുമായി കേരള ബാങ്ക്. ഉരുൾപ്പൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്‌പക്കാരിൽ മരണപ്പെട്ടവരുടെയും ഈട് നൽകിയ വീടും വസ്‌തുവകകളും നഷ്‌ടപ്പെട്ടവരുടെയും മുഴുവൻ വായ്‌പകളും എഴുതി തള്ളി. കേരള ബാങ്ക് ഭരണസമിതി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 30ന് നൽകിയിരുന്നു. കൂടാതെ കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.
ഒരു തലയോട്ടിയും മറ്റൊരു ശരീരഭാഗവും കണ്ടെത്തി
വയനാട്ടിലെ ഉരുള്‍പൊട്ടിയ മുണ്ടക്കൈ -ചൂരല്‍മല മേഖയില്‍ തിങ്കളാഴ്‌ചയും പരിശോധന തുടരുകയാണ്. വിവിധ മേഖലകളായി തിരിഞ്ഞാണ് തിരച്ചില്‍ തുടരുന്നത്. ചാലിയാര്‍ മേഖലയിലെ പരിശോധനയില്‍ ഒരു തലയോട്ടിയും മറ്റൊരു ശരീരഭാഗവും കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്താണ് തലയോട്ടിയും ഇരുട്ടുകുത്തി മേഖലയില്‍ നിന്നാണ് ശരീരഭാഗവും കണ്ടെത്തിയത്.
കണ്ടെത്തിയ തലയോട്ടിയും ശരിരഭാഗവും ദൗത്യസംഘം കല്‍പ്പറ്റയില്‍ എത്തിച്ചു. വയനാട്ടില്‍ നിന്നും മലപ്പുറത്ത് നിന്നുള്ള രണ്ട് ടീമുകളാണ് ചാലിയാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തിയത്. സൈന്യവും എസ്ഒജി കമാന്‍ഡോസും വനംവകുപ്പും ചേര്‍ന്നായിരുന്നു പരിശോധന. ചാലിയാല്‍ മേഖലയില്‍ വരും ദിവസങ്ങളിലും പരിശോധന തുടരും. കെട്ടിടാ അവശിഷ്‌ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും പെട്ടുപോയവര്‍ ഉണ്ടെങ്കില്‍ കണ്ടെത്തുകയാണ് തിരിച്ചലിൻ്റെ ലക്ഷ്യം.
കഴിഞ്ഞ ദിവസത്തേതിന് സമാനമായ രീതിയില്‍ ജനകീയ തിരച്ചില്‍ അല്ല തിങ്കളാഴ്‌ച നടന്നത്. ഞായറാഴ്‌ച നടന്ന ജനകീയ തിരച്ചിലില്‍ മൂന്ന് ശരീരഭാഗങ്ങളാണ് ലഭിച്ചത്. പരപ്പന്‍പാറയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയ മൂന്ന് ഭാഗങ്ങളും പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. ഇവ മനുഷ്യൻ്റെത് തന്നെ ആണോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ അറിയാന്‍ കഴിയൂ. അട്ടമലയില്‍ നിന്ന് എല്ലിന്‍ കഷ്‌ണവും കിട്ടിയിട്ടുണ്ട്. ഇതും മനുഷ്യൻ്റെതാണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.























