ചൈന നിർബന്ധപൂർവ്വം അടിച്ചേല്‍പ്പിച്ച ദേശീയ സുരക്ഷാ നിയമത്തെ എതിര്‍ക്കുകയും മനുഷ്യാവകാശ കേസുകള്‍ ഏറ്റെടുത്ത് വാദിക്കുകയും ചെയ്ത ഹോങ്കോംഗിലെ അഭിഭാഷകര്‍ക്കെതിരെ പ്രതികാര നടപടികള്‍ സജീവമാക്കി ചൈനീസ് അധികൃതർ . ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അടിച്ചമര്‍ത്തലുകളെ തുടര്‍ന്ന് അഭിഭാഷകര്‍ പലരും ഹോങ്കോംഗില്‍ നിന്ന് പലായനം ചെയ്തുതുടങ്ങി.
അജ്ഞാത ഉറവിടത്തിൽ നിന്നുള്ള ഭീഷണി സന്ദേശങ്ങളും ഇ-മെയ്‌ലുകളും അഭിഭാഷകര്‍ക്ക് ലഭിക്കുന്നുണ്ട്. കാറുകള്‍ക്ക് അടിയില്‍ രഹസ്യമായി ജിപിഎസ് ട്രാക്കറുകള്‍ ഘടിപ്പിക്കുന്നു. ‘ശവസംസ്‌കാരത്തിനുള്ള പണം’ പലരുടെയും ഓഫീസിലേക്ക് കൊറിയര്‍ രൂപത്തില്‍ എത്തുന്നുണ്ട്. ഇതിനു പുറമെ ചൈനീസ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ അഭിഭാഷകരെ വ്യക്തിഹത്യ ചെയ്യുന്നു.
അതേസമയം, ദേശീയ സുരക്ഷാ നിയമം ഹോങ്കോംഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ചൈനയ്ക്ക് അമിതാധികാരങ്ങള്‍ നല്‍കുന്ന നിയമമാണ്. ചൈന ഈ നിയമം പാസാക്കിയതിന് ശേഷം ജനാധിപത്യ പ്രക്ഷോഭകര്‍, ആക്റ്റിവിസ്റ്റുകള്‍, അഭിഭാഷകര്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവരടക്കം നൂറുകണക്കിന് ആളുകള്‍ അറസ്റ്റിലായിട്ടുണ്ട്.
ഇതോടൊപ്പം തന്നെ ചൈനയെ വിമര്‍ശിക്കുന്ന നിരവധി മാധ്യമങ്ങള്‍ക്ക് താഴുവീണു. പത്രാധിപര്‍മാരടക്കം അറസ്റ്റിലായി. ഹോങ്കോംഗില്‍ അധിനിവേശം പൂര്‍ത്തിയാക്കാനാണ് ചൈന ഇപ്പോള്‍ അഭിഭാഷകരെ വ്യാപകമായി ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.























