നാടന്‍ പശു ഇനങ്ങള്‍ക്ക് ‘സംസ്ഥാന മാതാവ്’ എന്ന പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. സാംസ്‌കാരികവും കാര്‍ഷികവുമായ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ശിവസേന-ബിജെപി-എന്‍സിപി സഖ്യ സര്‍ക്കാര്‍ നാടന്‍ ‘രാജ്യമാതാ-ഗോമാത’ പദവി നല്‍കിയത്. കർഷകർക്ക് നാടന്‍ പശുക്കളെ വളര്‍ത്തുന്നതിന് സഹായം നല്‍കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ രാഷ്ട്രീയമായി നേട്ടം കൊയ്യാനുള്ള തീരുമാനമാണിതെന്ന് വ്യാപകമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
”വേദകാലം മുതലുള്ള ഇന്ത്യന്‍ സംസ്‌കാരത്തില്‍ നാടന്‍ പശുവിന്റെ പ്രാധാന്യവും മനുഷ്യന്റെ ഭക്ഷണത്തില്‍ നാടന്‍ പശുവിന്റെ പാലിന്റെ പ്രയോജനവും ആയുര്‍വേദ വൈദ്യശാസ്ത്രത്തിലും പഞ്ചഗവ്യ ചികിത്സാ സമ്പ്രദായത്തിലും ജൈവകൃഷി സമ്പ്രദായത്തിലും ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും പ്രധാന സ്ഥാനവും കണക്കിലെടുത്ത് ഇനി മുതല്‍ നാടന്‍ പശുക്കളെ ‘രാജ്യമാതാ ഗോമാതാ’ ആയി പരിഗണിക്കും,’ സംസ്ഥാന കൃഷി, ക്ഷീരവികസന, മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു.