ജാതിവെറിയുടെ കാലത്തെ ഇല്ലായ്‌മ ചെയ്യാന്‍ കേരള ഭൂമികയില്‍ നവോത്ഥാനം തീര്‍ത്തവരുടെ മുന്‍നിരയിലാണ് അയ്യങ്കാളിയുടെ സ്ഥാനം. കേരളത്തിൻ്റെ സമകാലിക സ്ഥിതിക്ക് ചാലകശക്തിയായ മഹാത്മ അയ്യങ്കാളിയുടെ 84ാം ചരമദിദിനം.
അയിത്തം കൊടികുത്തി വാണ കാലത്ത് അതിനെതിരെ ശക്തമായ പോര്‍മുഖം തുറന്ന നവോത്ഥാന നായകനാണ് അയ്യങ്കാളി. നൂറ്റാണ്ടുകളായി വളര്‍ന്നു വന്ന മനുഷ്യത്വ ഹീനതകളെ തുടച്ച് നീക്കിയ പോരാളി. അദ്ദേഹം തീര്‍ത്ത സാമൂഹിക പരിവര്‍ത്തനം ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ തങ്കലിപികളാല്‍ രേഖപ്പെടുത്തി.
1863ല്‍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ ആയിരുന്നു മഹാത്മ അയ്യങ്കാളിയുടെ ജനനം. 1907ല്‍ സാധുജന പരിപാലന സംഘം എന്ന സംഘടന സ്ഥാപിച്ച് ജാതി വ്യവസ്ഥക്ക് എതിരെ പോരാട്ടം.
പിറന്ന ജാതിയുടെ പേരില്‍ ജന്മികുടിയാന്‍ വ്യവസ്ഥയില്‍ അവകാശം നിഷേധിക്കപ്പെട്ടത് വലിയൊരു ജനവിഭാഗത്തിന് ആണ്. ജന്മിത്വവും, രാജാധികാരവും കൂടിച്ചേര്‍ന്ന ഭരണ സംവിധാനവും തുടര്‍ന്നുള്ള ബ്രിട്ടീഷ് ആധിപത്യവും അന്നത്തെ തിരുവിതാംകൂറിലെ മണ്ണില്‍ പണിയെടുക്കുന്നവരെ ക്രൂര ചൂഷണങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു.
വരേണ്യജാതി എന്ന് അവകാശപ്പെട്ടവര്‍ക്ക് മാത്രം വഴിനടപ്പും വിദ്യാഭ്യാസവും നല്ല ജീവിതവും. സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടവര്‍ക്കായി വില്ലുവണ്ടി യാത്രയടക്കം വലിയ പ്രക്ഷോഭങ്ങള്‍ നടന്നു. വിദ്യാഭ്യാസം എല്ലാവരുടേയും ജന്മാവകാശമെന്ന് ആഹ്വാനം ചെയ്‌തു. അടിച്ചമര്‍ത്തപ്പെട്ടവരുടെ
വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി കാര്‍ഷിക പണിമുടക്ക് നടത്തി ജന്മി- മാടമ്പി- നാടുവാഴിത്വത്തിന് ഇടിമിന്നല്‍ ഏല്‍പിച്ചു.
പിറന്ന ജാതിയുടെ പേരില്‍ ജന്മികുടിയാന്‍ വ്യവസ്ഥയില്‍ അവകാശം നിഷേധിക്കപ്പെട്ടത് വലിയൊരു ജനവിഭാഗത്തിന്. ജന്മിത്വവും, രാജാധികാരവും കൂടിച്ചേര്‍ന്ന ഭരണസംവിധാനവും തുടര്‍ന്നുള്ള ബ്രിട്ടീഷ് ആധിപത്യവും അന്നത്തെ തിരുവിതാംകൂറിലെ മണ്ണില്‍ പണിയെടുക്കുന്നവരെ ക്രൂരചൂഷണങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു.
1898-ലായിരുന്നു വില്ലുവണ്ടി യാത്ര, 1910ല്‍ പൗരാവകാശങ്ങള്‍ക്ക് വേണ്ടി നടന്ന അടിമ ലഹളകള്‍. അങ്ങനെ അക്ഷീണീ അയ്യങ്കാളി വിപ്ലവ പോരാട്ടം തുടര്‍ന്നു. മൃഗങ്ങള്‍ക്ക് പോലും ലഭിച്ച അവകാശങ്ങള്‍ നിഷേധിച്ച മനുഷ്യരെ സമരത്തിലൂടെ ആത്മവിശ്വാസം നല്‍കി പൊതുധാരയിൽ എത്തിച്ചു. പോരട്ടങ്ങളിലൂടെ ജാതി മേല്‍കോയ്‌മ തീര്‍ത്ത കോട്ടകളെ തകര്‍ത്തു. പള്ളിക്കൂടമില്ലെങ്കില്‍ പാടത്ത് പണിയുമില്ല.
കരിഞ്ഞുണങ്ങിയ പാടങ്ങള്‍ കണ്ണീര്‍ കാണാത്ത സവര്‍ണതയെ തിരുത്തി. പഞ്ചമിയുടെ കൈപിടിച്ച് അയ്യങ്കാളി നടന്ന് കയറിയത് കേവലം അക്ഷര അവകാശങ്ങളിലേക്ക് മാത്രമല്ല, സമത്വത്തിൻ്റെ വലിയ ലോകത്തേക്കുള്ള മനുഷ്യൻ്റെ പോരാട്ടത്തിനും നിലമൊരുക്കുക കൂടിയായിരുന്നു. രാജ്യത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന എല്ലാ നേട്ടങ്ങള്‍ക്കും മഹാത്മാ അയ്യങ്കാളിയുണ്ട്. നവോത്ഥാന കേരളം താങ്കളോട് കൂടി കടപ്പെട്ടിരിക്കുന്നു.
വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:



