| ദിവ്യ ജോസഫ്
കെട്ടുക, കെട്ടിക്കുക, കെട്ടിച്ചു വിടുക, കെട്ടു പ്രായം തുടങ്ങി വിവാഹത്തെ പറ്റിയുള്ള സകല വാക്കുകളും “ടൈയിങ് ദി നോട്ട്” എന്ന എന്ന പാശ്ചാത്യ പ്രയോഗത്തിൽ നിന്ന് ഊരിതിരിഞ്ഞു വന്നതാണ്. മെഡിവിയൽ കാലഘട്ടത്തിൽ ഡേറ്റിംഗ് (dating) നു ശേഷം വിവാഹത്തിലേക്ക് എത്തുമ്പോൾ രണ്ടുപേരുടെയും കൈകൾ കൂട്ടിക്കെട്ടി ബന്ധമുറപ്പിക്കുന്ന ചടങ്ങിനെ ടൈഇങ് ദി നോട്ട് (tying the knot) എന്ന വാക്ക് സൂചിപ്പിച്ചു. അത് നമ്മൾ മലയാളീകരിച്ചപ്പോൾ മിന്നുകെട്ടും, താലികെട്ടും കെട്ടിക്കലുമൊക്കെയായി.
“കെട്ടിക്കുക” എന്ന വാക്ക് തന്നെ എത്ര വലിയ അശ്ലീലമാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? കുടിയനായ, പെണ്ണുപിടിയനായ, ആഭാസനായ ഭർത്താവിനെ നന്നാക്കാൻ താലി നെഞ്ചോടു ചേർത്ത് കരയുന്ന ഭാര്യമാർ അഭ്രപാളിയിലും ജീവിതത്തിലും ഒരുപോലെ ഉണ്ടാവുന്നത് എന്തുകൊണ്ടാണ്? താലി മാഹാത്മ്യം ആഘോഷിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? പൊന്നിന്റെ ഒരു തുണ്ടു പരത്തി ഉണ്ടാക്കിയ ഒരു രൂപം കഴുത്തിലുണ്ടാകുന്നതാണ് സ്ത്രീയുടെ ജീവിതപൂർത്തീകരണം എന്ന് പറഞ്ഞു പഠിപ്പിച്ചതാരാണ്?
എവിടെയോ വായിച്ചതായി ഓർക്കുന്നു ഗോത്രവർഗ്ഗങ്ങളുടെ ഇടയിൽ കായികബലത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെ സ്വന്തമാക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു. ഏതെങ്കിലും പുരുഷനുമായി ലൈഗീക ബന്ധം ഉണ്ടായാൽ അതിനു ശേഷം ആ സ്ത്രീ അവനു വിധേയപ്പെട്ടു ജീവിക്കണം മാത്രമല്ല മറ്റു പുരുഷന്മാർ അവളെ കീഴ്പെടുത്താനും പാടില്ല. പ്രാചീനമായ ഈ സമ്പ്രദായത്തിൽ തന്റെ കന്യകാത്വം കൊടുത്തു എന്നതിന്റെ അടയാളമായ നാഭിയുടെ ആകൃതിയിലുള്ള ഇലകളായിരുന്നു അവർ കഴുത്തിൽ ധരിച്ചിരുന്നത്. കാലാന്തരത്തിൽ അതിനു രൂപമാറ്റം സംഭവിച്ചു ഇന്നത്തെ താലിയിലേക്കെത്തി. ഇന്നും നമ്മൾ അതിന്റെ വക്താക്കളാണ് വളർത്തു മൃഗത്തിന്റേത് പോലെ ഉടമസ്ഥന്റെ പേരും കഴുത്തിൽ എഴുതി തൂക്കി അഭിമാനത്തോടെ നടക്കുന്നവർ.
കഴുത്തിൽ പെനിസ് ന്റെ ആകൃതിയിൽ ഒരു സ്വർണ ലോക്കറ്റ് ഇട്ടു നടക്കുന്ന പുരുഷന്മാരെ ഒന്ന് സങ്കൽപ്പിച്ചു നോക്കിക്കേ… ഇരുപത്തി അഞ്ചു വയസിനു ശേഷം താലി ഇല്ലാത്ത പെണ്ണിനെയും മുപ്പതിന് ശേഷം പുരുഷനേയും നോക്കി മാർക്കിടുന്നവർക്കും ആകുലപ്പെടുന്നവറ്ക്കുമിടയിൽ ജീവിക്കുമ്പോൾ പുരുഷനും വേണ്ടേ ഉടമസ്ഥയുടെ രേഖകൾ?
വിവാഹത്തിലായാലും സഹൃദത്തിലായാലും നമ്മുടെ വളർച്ചക്കും സന്തോഷത്തിനും സമാധാനത്തിനും ഇടമില്ലാത്ത ഇടങ്ങളിൽ ആ ബന്ധം വേണ്ട എന്ന് വെക്കുവാൻ നമുക് കഴിയണം. “ജീവിതപങ്കാളി” എന്നവാക്കിന്റെ അർത്ഥം ‘ജീവിക്കാൻ പ്രേരണ നൽകുന്നയാൾ’ എന്നാവണം. ആ പങ്കാളിത്തത്തിന്റെ അർഥവും വ്യാപ്തിയും തീരുമാനിക്കേണ്ടത് ഒരു തുണ്ടു സ്വർണം അല്ല. ബാഹ്യമായ പുറം മോടിയിലല്ല ബന്ധങ്ങളുടെ കെട്ടുറപ്പ് എന്ന് നമ്മളിനി എന്ന് മനസ്സിലാക്കാനാണ്?
സ്ത്രീകളുടെ ആഭരണഭ്രമവും പുരുഷന്മാരുടെ അധികാരം സ്ഥാപിക്കലിന്റെയും പരിണിതഫലമാണ് ജാതി മത ഭേദമന്യേ നമ്മുടെ നാട്ടിലെ എല്ലാ മനുഷ്യരുടെ ഇടയിലും താലി സ്വീകാര്യമായത് എന്ന് വേണം അനുമാനിക്കാൻ. തുല്യതയിൽ ജീവിക്കുവാൻ ശീലിച്ചു തുടങ്ങുന്ന നമ്മുടെ സമൂഹം ഇത്തരം അടിമ ഉടമ ബന്ധങ്ങളുടെ ചാപ്പകളിൽ നിന്ന് മോചിതരാവട്ടെ എന്ന് പ്രത്യാശിക്കാം.























