ഹൈദരാബാദിലെ ഹൈടെക്സ് വേദിയിൽ നടന്ന മിസ്സ് വേൾഡ് മത്സരത്തിൽ തായ്‌ലൻഡിന്റെ മിസ് ഒപാൽ സുചത ചുവാങ് ശ്രീ മിസ്സ് വേൾഡ് കിരീടം നേടി. സുചതയെക്കുറിച്ചുള്ള കൂടുതൽ രസകരമായ വസ്തുതകൾ നമുക്ക് ഒന്ന് നോക്കാം .. തായ്‌ലൻഡിലെ ഫുക്കറ്റിലാണ് സുചത ജനിച്ചത്. താനെറ്റ് ഡോങ്ക്മെർഡും സുപത്ര ചുവാങ് ശ്രീയുമാണ് അവരുടെ മാതാപിതാക്കൾ. ചുവാങ് ശ്രീയുടെ കുടുംബത്തിന് തലാങ്ങിൽ ഒരു ബിസിനസ്സുണ്ട്. ഫുക്കറ്റിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സുചത ബാങ്കോക്കിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. ഇപ്പോൾ ബാങ്കോക്കിലെ തമ്മസാറ്റ് സർവകലാശാലയിൽ രാഷ്ട്രമീമാംസയിൽ ബിരുദം ചെയ്യുകയാണ് .
മിസ്സ് വേൾഡ് കിരീടത്തോടൊപ്പം, ഒപാൽ സുചതയ്ക്ക് 1 മില്യൺ യുഎസ് ഡോളർ (ഏകദേശം 8.5 കോടി രൂപ) സമ്മാനത്തുകയും ലഭിച്ചു. കഴിഞ്ഞ നാല് വർഷമായി ഒപാൽ സുചത മോഡലിംഗ് വ്യവസായത്തിൽ പ്രവർത്തിക്കുന്നു. 2021-ൽ മിസ് രട്ടനകോസിൻ മത്സരത്തോടെയാണ് അവർ തന്റെ സൗന്ദര്യമത്സര ജീവിതം ആരംഭിച്ചത്. 2022-ൽ മിസ് യൂണിവേഴ്സ് തായ്‌ലൻഡ് മത്സരത്തിൽ പങ്കെടുക്കുകയും മൂന്നാം സ്ഥാനം നേടുകയും ചെയ്തു. രണ്ടാം സ്ഥാനക്കാരി പിന്മാറിയതിനെത്തുടർന്ന് അവർ രണ്ടാം സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നേടി.
പതിനാറാം വയസ്സിൽ ഓപാൽ സുചത സ്തനാർബുദത്തെ പരാജയപ്പെടുത്തി . 16 വയസ്സുള്ളപ്പോൾ, സുചിതയുടെ സ്തനത്തിൽ ഒരു ട്യൂമർ കണ്ടെത്തി, പക്ഷേ സമയബന്ധിതമായ ചികിത്സ ലഭിച്ചതിനെത്തുടർന്ന് സുഖം പ്രാപിച്ചു. ആ സമയത്തെ തന്റെ ശാരീരികവും മാനസികവുമായ അവസ്ഥ വിവരണാതീതമായിരുന്നുവെന്ന് സുചത പറഞ്ഞു. സ്ത്രീകളെ അലട്ടുന്ന ഈ പ്രശ്നം ഇല്ലാതാക്കാൻ പൊതുജന അവബോധം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ‘പാൽ ഫോർ ഹെർ’ എന്ന പേരിൽ സ്തനാർബുദത്തെക്കുറിച്ച് ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ടെന്ന് അവർ വിശദീകരിച്ചു.
മനഃശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും താല്പര്യമുള്ള സുചിത , യുവതികൾക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രവർത്തിക്കുന്നു. സുചത ഒരു മൃഗസ്നേഹിയാണ്. വീട്ടിൽ 16 പൂച്ചകളെയും അഞ്ച് നായ്ക്കളെയും വളർത്തുന്നുണ്ട്.