| രാഹുൽ ഹമ്പിൾ സനൽ
യേശുദാസിൻ്റെ എൺപത്തിനാലാം പിറന്നാളിന് സോഷ്യൽ മീഡിയയിൽ ആശംസകളെക്കാൾ വിമർശനങ്ങൾ ആണധികവും. യേശുദാസ് അഹങ്കാരിയാണ്, മറ്റു ഗായകരെ വളരാൻ സഹായിച്ചില്ല തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ. HMV പോലെയുള്ള കാസറ്റ് കുത്തക കമ്പനികൾ കൊടികുത്തി വാണ കാലഘട്ടത്തിൽ കേരളത്തിൽ ആദ്യമായി ഒരു കാസറ്റ് കമ്പനി ആരംഭിച്ചത് യേശുദാസിൻ്റെ തരംഗിണി കാസറ്റ് ആണ്… അത് വരെ മറ്റാർക്കും അത് കഴിഞ്ഞിട്ടില്ല. 1981ൽ ഇറങ്ങിയ സഞ്ചാരി എന്ന ചിത്രത്തിലെ “ശ്യാമധരണിയിൽ ” എന്ന ഗാനമാണ് തരംഗിണിസ്റ്റുഡിയോയിൽ ആദ്യം റെക്കോർഡ് ചെയ്ത ഗാനം. ആ ഗാനം എഴുതിയതും യേശുദാസ് ആണ്.
തരംഗിണി പുറത്തിറക്കിയ ആദ്യത്തെ സിനിമാ ഗാനങ്ങളുടെ ഓഡിയോ കാസറ്റ് “ചില്ല് ” ആയിരുന്നു. തൻ്റെ ഗാനങ്ങൾക്ക് അത്രയും വിപണന മൂല്യം ഉണ്ട് എന്ന് തോന്നിയ സമയത്ത് യേശുദാസിൻ്റെ കൃത്യമായ തീരുമാനം ആയിരുന്നു തരംഗിണി കാസറ്റ്. പിന്നീട് തൻ്റെ ഗാനങ്ങൾ തരംഗിണി കാസറ്റിന് തന്നെ നൽകണം എന്ന തീരുമാനം എടുത്തതിൽ യേശുദാസ് എന്ന ബിസിനസ് കാരനെയാണ് കാണേണ്ടത്. തരംഗിണി കാസറ്റിൻ്റെ വിജയത്തിന് ശേഷമാണ് കേരളത്തിൽ മറ്റു കാസറ്റ് കമ്പനികൾ വരുന്നത്.
- യേശുദാസ് മറ്റു ഗായകരുടെ വളർച്ചയെ തടഞ്ഞിട്ടുണ്ടോ?
സ്വാഭാവികമായും തൻ്റെ ഗാനങ്ങൾ മുൻപന്തിയിൽ നിൽക്കണം എന്ന ആഗ്രഹം യേശുദാസിന് ഉണ്ടാകുമല്ലോ. തന്നെ വളരാൻ അനുവദിച്ചില്ല എന്നു വിലപിക്കുന്ന മാർക്കോസിനെ കൊണ്ട് പോലും പാടിച്ച് തരംഗിണി കാസറ്റ് ഇറക്കിയിട്ടുണ്ട്. സ്വാഭാവികമായ മൽസരബുദ്ധി യേശുദാസിനുണ്ടാകുമല്ലോ… ഒരേ ഫീൽഡിൽ മറ്റൊരു ശക്തിയെ ഞാനായിട്ട് എന്തിന് വളർത്തണം എന്ന് യേശുദാസിനും തോന്നിയിട്ടുണ്ടാകും. എസ്പി ബാലസുബ്രമണ്യം തൻ്റെ ശബ്ദം ഉള്ള മനോ എന്ന ഗായകനെ പ്രൊമോട്ട് ചെയ്തിരുന്നു എന്ന ഉദാഹരണം പറഞ്ഞാണ് യേശുദാസിനെ പലരും വിമർശിക്കുന്നത്. അത് spb യുടെ വ്യക്തിത്വത്തിൻ്റെ പ്രത്യേകത ആയിരിക്കാം. അത് യേശുദാസിന് ഉണ്ടാകണം എന്ന് എങ്ങനെ നിർബന്ധം പിടിക്കാനാകും?
മനോയുടെ കാര്യത്തിൽ ഒരു മറുവശം കൂടിയുണ്ട്. ഇളയരാജക്ക് എല്ലാ കാര്യങ്ങളിലും വളരെ താത്പര്യമുള്ള ഗായകൻ ആയിരുന്നു മനോ…. സംഗീതത്തിൻ്റെ നൊട്ടേഷൻസ് എഴുതിയെടുക്കുന്നതിൽ അഗ്രഗണ്യനുമായിരുന്നു മനോ. ഇളയരാജയെ സംഗീതത്തിൽ ഒരു അസിസ്റ്റൻൻ്റ് ആയി കൂടി സഹായിച്ചിരുന്ന മനോയിലെ ഗായകനെയും സംഗീതരംഗത്തെ രാജാവായിരുന്ന ഇളയരാജ വളർത്തിയപ്പോൾ അതിന് ഒരു തടയിടാൻ ഒന്നും ആർക്കും കഴിയില്ലായിരുന്നു എന്നതാണ് നേര്. (രജനീകാന്തിൻ്റെയും കമൽ ഹാസൻ്റയും തമിഴ് സിനിമകൾ തെലുഗിലേക്ക് മൊഴിമാറ്റം ചെയ്തപ്പോൾ ഇരുവർക്കും ശബ്ദം കൊടുത്തു കൊണ്ടിരുന്നത് Spb ആയിരുന്നു. 1995 ൽ മുത്തു എന്ന സിനിമ മുതൽ Sp യുടെ ആ മേഖലയിലും മനോ കൈവച്ചു…)
- യേശുദാസിൻ്റെ അമേരിക്കൻ പൗരത്വം
പണം കുമിഞ്ഞുകൂടിയപ്പോൾ കുറേക്കൂടി മെച്ചപ്പെട്ട സാഹചര്യത്തിലേക്ക് സകുടുംബം മാറാൻ അദ്ദേഹം ആഗ്രഹിച്ചു. ഇൻറർനെറ്റ് വ്യാപകമാകുന്നതിനും മുൻപ് അമേരിക്കയിൽ സ്വന്തം വീട്ടിൽ ഇരുന്ന് പാടി കേരളത്തിലേക്ക് അയച്ചുകൊടുത്ത ഗാനങ്ങളാണ് തൊണ്ണൂറുകളിലെ പല ഗാനങ്ങളും എന്നറിഞ്ഞാൽ നമ്മൾ ഞെട്ടും. (ഉദാഹരണം:നീർമിഴിപീലിയിൽ,ഹരിമുരളീരവം etc ) സംഗീതത്തിൽ ഏറ്റവും പുതിയ സങ്കേതിക വിദ്യ വരെ ആദ്യം പരീക്ഷിച്ച് വിജയിച്ച ഗായകൻ കൂടിയാണ് അദ്ദേഹം.
യേശുദാസ് എന്ന വ്യക്തി ഇല്ലായിരുന്നെങ്കിൽ കുളത്തുപ്പുഴ രവി എന്ന സംഗീത സംവിധായകൻ രവീന്ദ്രൻ എന്ന മഹാപ്രതിഭ ആകില്ലായിരുന്നു. പാവപ്പെട്ട യുവാവായിരുന്ന മോഹൻ സിതാര മലയാള സിനിമയിൽ വലിയ സ്ഥാനം നേടില്ലായിരുന്നു. ഇങ്ങനെ ഉദാഹരണങ്ങൾ തേടി പോയാൽ യേശുദാസ് വളർത്തിയ പല സംഗീത സംവിധായകരെയും ഗാന രചയിതാക്കളെയും കാണാൻ കഴിയും… അതിന് പലർക്കും അറിയാത്ത പല പൊതു കാരണങ്ങളും ഉണ്ടായിരിക്കും. കഴിഞ്ഞ വർഷം യേശുദാസിൻ്റെ ശബ്ദം അനുകരിച്ച് പാടുന്ന ഗായകരുടെList എടുത്തു അവരെ കുറിച്ച് ഒരു video ഞാൻ ചെയ്തിരുന്നു…6 ലക്ഷം പേരാണ് ആ video കണ്ടത്… അത് കണ്ടിട്ട് ഒരാൾ എന്നോട് പറഞ്ഞ കാര്യമുണ്ട്. യേശുദാസിൻ്റെ ശബ്ദത്തിൽ പാടുന്ന ഗായകർ തമ്മിൽ വരെ മൽസരങ്ങളും പരസ്പരം പാരവയ്പുകളും ഉണ്ടത്രേ. അതു വച്ച് നോക്കുമ്പോൾ യേശുദാസിനെ മാത്രം കുറ്റം പറയാൻ പറ്റുമോ?
യേശുദാസിലെ വ്യക്തിയെ വിമർശന വിധേയമാക്കി യേശുദാസ് എന്ന മഹാഗായകൻ അദ്ദേഹത്തിൻ്റെ സുവർണ്ണകാലത്ത് പാടിയ ഗാനങ്ങൾ ആസ്വദിക്കാതെ മാറി നിന്നാൽ സംഗീതാസ്വാദകർ എന്ന നിലയിൽ നഷ്ടം കേൾവിക്കാർക്ക് തന്നെ ആയിരിക്കും. യേശുദാസിന് മുൻപും യേശുദാസിനൊപ്പവും യേശുദാസിന് ശേഷവും സംഗീതം ഉണ്ടായിരിക്കും… പക്ഷേ… യേശുദാസ് എന്ന ഗായകനിലും, ബിസിനസ്കാരനിലും ഒരു വിശുദ്ധനെയും യോഗിയെയും തിരഞ്ഞതിൽ മാത്രമാണ് മലയാളികൾക്ക് തെറ്റ് സംഭവിച്ചത്.























