കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്തബ ഖമനയി. മോജ്തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ ഭരണ സംവിധാനത്തിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് മോജ്തബ. ഇറാനിലെ മഷ്ഹദിൽ 1969-ലാണ് ജനിച്ച മോജ്തബ ക്വോം സെമിനാരിയിൽ നിന്ന് മതപഠനം പൂർത്തിയാക്കിയത്.
തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ മോജ്തബ ഖമേനി നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ഐആർജിഎസിലെ അർദ്ധസൈനിക വിഭാഗമായ ബസിജിൻ്റെ നിയന്ത്രണം മോജ്തബക്ക് ആയിരുന്നു. 1987-1988 കാലഘട്ടത്തിൽ ഇറാൻ- ഇറാഖ് യുദ്ധത്തിലും മോജ്തബ പങ്കെടുത്തിട്ടുണ്ട്. ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിൽ പിതാവ് അലി ഖമനയിക്കൊപ്പം മോജ്തബയുടെ മകനും ഭാര്യയും അമ്മയും കൊല്ലപ്പെട്ടിരുന്നു.
രാജ്യത്തിൻ്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങൾ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യൽ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്.
ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്. റുഹുള്ള ഖമേനിയുടെ പിൻഗാമിയായാണ് 1989 മുതൽ ഇറാൻ്റെ പരമോന്നത നേതാവായി 86 വയസുള്ള ആയത്തുല്ല അലി ഖമേനി എത്തിയത്.























