ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയതിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് സുപ്രീംകോടതി. പണം കണ്ടെത്തിയതിൻ്റെ ചിത്രവും ദൃശ്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നാണ് ജഡ്‌ജി യശ്വന്ത് വര്‍മ്മയുടെ വാദം.
യശ്വന്ത് വര്‍മ്മയുടെ വിശദീകരണവും, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായയുടെ റിപ്പോര്‍ട്ടുമാണ് സുപ്രീം കോടതി പരസ്യപ്പെടുത്തിയത്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയിലെ ഔട്ട്ഹൗസില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിലുള്ള നോട്ടുകെട്ടുകളുടെ ദൃശ്യങ്ങളടക്കമാണ് പുറത്ത് വന്നത്. മാര്‍ച്ച് 15ന് മാത്രമാണ് താന്‍ മടങ്ങി എത്തിയതെന്നും തനിക്ക് നേരെ ഉണ്ടായത് ഗൂഢാലോചനയാണെന്നും ആണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിനായി സമിതി രൂപീകരിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മൂന്നഗ അന്വേഷണ സമിതിയെയും പ്രഖ്യാപിച്ചു. പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജിഎസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്നതാണ് സമിതി.
യശ്വന്ത് വര്‍മ്മയെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായക്ക് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കി. ഡികെ ഉപാധ്യായ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തുടര്‍നടപടികള്‍ സ്വീകരിച്ചത്.























