കോട്ടയം: അമേരിക്കയിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്‌ജിയും ഇന്ത്യന്‍ വംശജനും അതിലുപരി മലയാളിയുമായ കെപി ജോര്‍ജ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയാണ്. വെള്ളിയാഴ്‌ചയാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്‌തത്.
പത്തനംതിട്ടയിലെ കോന്നിക്കടുത്തുള്ള കോക്കാത്തോട് ഗ്രാമത്തില്‍ ജനിച്ച കെപി ജോര്‍ജ് അമേരിക്കയില്‍ ഉന്നത സ്ഥാനത്തെത്തിയത് ഏവരെയും അതിശയിപ്പിച്ചിരുന്നു. പ്രതിസന്ധികള്‍ മറികടന്നാണ് അദ്ദേഹം വിജയം കൈവരിച്ചതെന്ന് അദ്ദേഹത്തിൻ്റെ സൂഹൃത്തുക്കള്‍ ഓര്‍ത്തെടുത്തു.
ഇക്കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അടിമാലിയിലെ ഒരു ദരിദ്ര കുടുംബത്തിന് വീട് വെച്ചു നല്‍കാന്‍ ധനസഹായവുമായി അദ്ദേഹം മുന്നോട്ടു വന്നിരുന്നു. ജീവകാരൂണ്യ പ്രവര്‍ത്തകയായ എംഎസ് സുനിലിൻ്റെ ഹോം ഫോര്‍ ഹോംലെസ് എന്ന പദ്ധതിയിലേക്കാണ് കെപി ജോര്‍ജ് തൻ്റെ സഹായം എത്തിച്ചത്.
തൻ്റെ പദ്ധതിയ്ക്ക് കീഴില്‍ ഒമ്പത് വീടുകളാണ് അദ്ദേഹം നിര്‍മ്മിച്ചു നല്‍കാന്‍ മുന്നോട്ടു വന്നതെന്ന് എംഎസ് സുനില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ആയുര്‍വേദ ചികിത്സക്കായാണ് കെപി ജോര്‍ജ് കേരളത്തിൽ എത്തിയതെന്നും സുനില്‍ വ്യക്തമാക്കി.
പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടിയ ആളാണ് കെപി ജോര്‍ജ്. അതേ കോളേജിലെ സുവോളജി വിഭാഗത്തിൻ്റെ മേധാവിയായി വിരമിച്ച വ്യക്തിയാണ് എംഎസ് സുനില്‍.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മികച്ച വിദ്യാര്‍ത്ഥിയായിരുന്നു കെപി ജോര്‍ജ് എന്ന് അദ്ദേഹത്തിൻ്റെ സുഹൃത്തായ വിജെ ജോസഫ് പറഞ്ഞു, ”വളരെ ചെറുപ്പത്തില്‍ തന്നെ ജോര്‍ജിന് അച്ഛനെ നഷ്‌ടമായി. പിന്നീട് അമ്മയാണ് ജോര്‍ജിനെ വളര്‍ത്തിയത്,” അഞ്ച് വര്‍ഷത്തോളം കോക്കോത്തോടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ തങ്ങള്‍ ഒരുമിച്ച് പഠിച്ചിരുന്നുവെന്ന് ജോസഫ് ഓര്‍ത്തെടുത്തു. 1982-83 കാലത്ത് ജോര്‍ജും കുടുംബവും കോക്കോത്തോടില്‍ നിന്നും മാറിപ്പോയി എന്നും ജോസഫ് പറഞ്ഞു.
പിന്നീടുള്ള കാലം കോന്നിയിലെ തെങ്ങുംകാവിലാണ് ജോര്‍ജും കുടുംബവും താമസിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ സഹോദരന്‍മാരിൽ ഒരാള്‍ ഇപ്പോഴും പത്തനംതിട്ടയിലാണ് താമസിക്കുന്നത്. ബാക്കിയുള്ളവര്‍ വിദേശ രാജ്യങ്ങളിലാണെന്ന് സുനില്‍ വ്യക്തമാക്കി.
1993-ലാണ് ഒരു ധനകാര്യ സ്ഥാപനത്തിലെ ജോലിക്കായി കെപി ജോര്‍ജ് യുഎസിലേക്ക് കുടിയേറിയത്. അതിനുശേഷം നിരവധി ഫിനാന്‍ഷ്യല്‍ സര്‍ട്ടിഫിക്കേഷനുകളും ലൈസന്‍സുകളും ഇദ്ദേഹം നേടിയിട്ടുണ്ട്. ഒരു സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍ എന്ന നിലയില്‍ അദ്ദേഹം ഷുഗര്‍ ലാന്‍ഡില്‍ ഒരു സ്വതന്ത്ര സാമ്പത്തിക ആസൂത്രണ സ്ഥാപനവും നടത്തി വരുന്നുണ്ട്.
ഫോര്‍ട്ട് ബെന്‍ഡ് ഐ.എസ്.ഡി അധ്യാപികയായ ഷീബയെയാണ് കെപി ജോര്‍ജ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്. കെപി ജോര്‍ജ് 2018-ലാണ് കൗണ്ടി ജഡ്‌ജിയായി നിയമിതനായത്. 2022ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്‌ജിയായ അദ്ദേഹം വീണ്ടും വിജയം ഉറപ്പിച്ചു.