14 വർഷങ്ങൾക്ക് മുമ്പ് നാസ വിക്ഷേപിച്ച വാൻ അലൻ പ്രോബ്-എ (Van Allen Probe-A) ഉപഗ്രഹം ഭൂമിയിലേക്ക് തിരികെ വരികയാണ്. ഏകദേശം 600 കിലോഗ്രാം (1323 പൗണ്ട്) ഭാരമുള്ള ഈ ഉപഗ്രഹം ഭൗമാന്തരീക്ഷത്തിൽ ഇടിച്ചിറങ്ങുമെന്നാണ് നാസ നൽകുന്ന വിവരം. അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഉപഗ്രഹം ഭൂരിഭാഗവും കത്തിയമരുമെങ്കിലും, ചില ഭാഗങ്ങൾ ഈ ഘട്ടത്തെ അതിജീവിച്ച് ഭൂമിയിൽ പതിച്ചേക്കാം. ഇത്തരത്തിൽ അവശിഷ്ടങ്ങൾ വന്നു വീഴാൻ സാധ്യതയുള്ളതിനാൽ നാസ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 1950-കളിൽ കൃത്രിമ ഉപഗ്രഹ വിക്ഷേപണം ആരംഭിച്ചത് മുതൽ ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ മനുഷ്യർ വിക്ഷേപിച്ചിട്ടുണ്ടെങ്കിലും, കാലാവധി കഴിഞ്ഞവയുടെ മടങ്ങിവരവ് ഇപ്പോൾ വർദ്ധിച്ചു വരികയാണ്.
ഭൂമിക്കു ചുറ്റുമുള്ള റേഡിയേഷൻ വലയങ്ങളെ കുറിച്ച് പഠിക്കുന്നതിനായി 2012 ഓഗസ്റ്റിലാണ് വാൻ അലൻ പ്രോബ്-എ വിക്ഷേപിച്ചത്. വാൻ അലൻ പ്രോബ് ബി എന്ന മറ്റൊരു ഉപഗ്രഹവും ഈ ദൗത്യത്തിന്റെ ഭാഗമായി ഇതോടൊപ്പം അയച്ചിരുന്നു. വെറും രണ്ട് വർഷത്തെ ദൗത്യത്തിനായി വിക്ഷേപിച്ചതാണെങ്കിലും ഏഴ് വർഷക്കാലം ഭൂമിയുടെ രണ്ട് സ്ഥിര റേഡിയേഷൻ വലയങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഈ ഉപഗ്രഹങ്ങൾ ശേഖരിച്ചു. ശാസ്ത്രജ്ഞനായ ജെയിംസ് വാൻ അലന്റെ പേരാണ് ഈ ദൗത്യത്തിന് നൽകിയിരിക്കുന്നത്. ഇന്ധനം തീരുന്നത് വരെ ഈ രണ്ട് ഉപഗ്രഹങ്ങളും പ്രവർത്തനക്ഷമമായിരുന്നു.
2019-ൽ ഇന്ധനം തീർന്നതോടെയാണ് ഈ ഉപഗ്രഹം പ്രവർത്തനരഹിതമാക്കിയത്. ദൗത്യം അവസാനിച്ച സമയത്ത് 2034-ഓടെ മാത്രമേ പേടകം ഭൂമിയിൽ തിരിച്ചെത്തുകയുള്ളൂ എന്നായിരുന്നു നാസയിലെ വിദഗ്ധരുടെ പ്രവചനം. എന്നാൽ 2024-ൽ സൂര്യൻ അതിന്റെ പരമാവധി ഊർജ്ജാവസ്ഥയിലെത്തിയതോടെ (Solar maximum) ഉണ്ടായ ശക്തമായ സൗരക്കാറ്റുകൾ ഈ കണക്കുകൂട്ടലുകൾ മാറ്റിമറിച്ചു. സൗരചക്രത്തിലുണ്ടായ ഈ മാറ്റങ്ങൾ കാരണമാണ് വാൻ അലൻ പ്രോബ് എ പ്രതീക്ഷിച്ചതിലും വർഷങ്ങൾ നേരത്തെ ഭൂമിയിലേക്ക് പ്രവേശിക്കാൻ ഇടയായത്.
ഇന്ത്യൻ സമയം മാർച്ച് 11 പുലർച്ചെ 5.15-ന് ഉപഗ്രഹം ഭൗമാന്തരീക്ഷത്തിൽ ഇടിച്ചിറങ്ങുമെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും ഇതിൽ 24 മണിക്കൂറെങ്കിലും മാറ്റം വന്നേക്കാം. നിലവിൽ ഉപഗ്രഹം വന്നിറങ്ങിയതായുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നാസയിൽ നിന്നുണ്ടായിട്ടില്ല. വാൻ അലൻ പ്രോബ്-എ മടങ്ങിയെത്തുമ്പോൾ, വാൻ അലൻ പ്രോബ് ബി 2030-ന് മുമ്പ് ഭൂമിയിൽ പതിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഉപഗ്രഹം എന്നായിരിക്കും അന്തരീക്ഷത്തിൽ പ്രവേശിക്കുക എന്ന് നാസ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ഉപഗ്രഹത്തിന്റെ ഭാഗങ്ങൾ ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെങ്കിലും അവ സമുദ്രത്തിൽ വീഴാനാണ് കൂടുതൽ സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഭൗമാന്തരീക്ഷത്തിലെ കനത്ത ചൂടിൽ ഉപഗ്രഹം കത്തിയമരുന്ന പ്രക്രിയയെ അതിജീവിക്കുന്ന ചില ഭാഗങ്ങൾ ഭൂമിയിൽ എത്തിയേക്കാം. ബഹിരാകാശ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ദൗത്യത്തിന്റെ പരിസമാപ്തിയാണിത്.























