‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന വിഷയത്തിലുള്ള സംയുക്ത പാർലമെൻ്റെറി കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ ബിജെപി എംപി ബൻസുരി സ്വരാജ് കൊണ്ടുവന്ന ബാഗ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ‘നാഷണൽ ഹെറാൾഡ് കി ലൂട്ട്’ എന്നെഴുതിയ ബാഗുമായി എത്തിയതിനെ തുടർന്ന് ചൊവ്വാഴ്‌ച പാർലമെന്റ് വീണ്ടമൊരു ബാഗ് പോരിനാണ് സാക്ഷ്യം വഹിച്ചത്.
കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും ലക്ഷ്യം വെച്ചുള്ള നീക്കം നേരത്തെ പലസ്‌തീൻ വിഷയത്തിൽ അടക്കം ബാഗുമായി എത്തിയ പ്രിയങ്ക ഗാന്ധിക്ക് എതിരെയുള്ള ഒരു പരിഹാസമായി മാറി.
നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ‘നാഷണൽ ഹെറാൾഡ് കി ലൂട്ട്’ എന്നെഴുതിയ ബാഗ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. നാഷണൽ ഹെറാൾഡ് കേസിലെ ഇഡി കുറ്റപത്രത്തിൽ ഗാന്ധി കുടുംബം നാമമാത്രമായ തുകയ്ക്ക് 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ സ്വന്തമാക്കിയെന്ന് ആരോപിക്കുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ നടന്ന ക്രമക്കേടുകളിൽ ബിജെപി ഗാന്ധി കുടുംബത്തെയും കോൺഗ്രസിനെയും കടന്നാക്രമിച്ചിരുന്നു. അതേസമയം കോൺഗ്രസ് ആരോപണങ്ങൾ നിഷേധിച്ചു. ഭരണകക്ഷി രാഷ്ട്രീയ പകപോക്കുകയാണെന്നും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌തുവെന്നും കോൺഗ്രസ് ആരോപിച്ചു.
പ്രിയങ്ക ഗാന്ധിയും ബാഗും
ഡിസംബറിൽ, ‘പലസ്‌തീൻ’ എന്ന് എഴുതിയ ഒരു ബാഗുമായാണ് പ്രിയങ്ക പാർലമെന്റിലേക്ക് എത്തിയത്. പ്രിയങ്കയുടെ നടപടിക്കെതിരെ ബിജെപി നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചപ്പോൾ കോൺഗ്രസ് നേതാവ് തൻ്റെ പ്രവൃത്തിയെ ന്യായീകരിച്ച് രംഗത്തെത്തി.
“ഞാൻ ഇപ്പോൾ എന്ത് വസ്ത്രം ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുക? സ്ത്രീകൾ എന്ത് ധരിക്കണമെന്ന് നിങ്ങൾ തീരുമാനിക്കുന്നത് സാധാരണ പുരുഷാധിപത്യമാണ്. ഞാൻ അത് അംഗീകരിക്കുന്നില്ല. എനിക്ക് വേണ്ടത് ഞാൻ ധരിക്കും” -അവർ പറഞ്ഞു.
വിവാദം അവിടെ അവസാനിച്ചില്ല, അടുത്ത ദിവസം പ്രിയങ്ക തൻ്റെ ബാഗിലൂടെ മറ്റൊരു ശക്തമായ സന്ദേശം നൽകി. “ബംഗ്ലാദേശി ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം നിൽക്കുക” -എന്നായിരുന്നു ബാഗിൽ എഴുതിയിരുന്നത്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ട ആക്കപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണ സംഭവങ്ങളെ കുറിച്ചായിരുന്നു പ്രിയങ്ക പരാമർശിച്ചത്.























