ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ സ്റ്റീൽ നെതർലാൻഡ്‌സ് യൂണിറ്റിനെതിരെ പ്രാദേശിക എൻജിഒ കേസ് ഫയൽ ചെയ്തു. കമ്പനിയുടെ പ്രവർത്തനങ്ങൾ തദ്ദേശവാസികളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തുന്നുവെന്നും ആരോപിച്ച് അവർ നെതർലാൻഡ്‌സിലെ നോർത്ത് ഹോളണ്ട് ജില്ലാ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു . 1.6 ബില്യൺ ഡോളർ, അതായത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 14,370 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
ടാറ്റ സ്റ്റീൽ അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നെതർലാൻഡ്‌സിലെ വെൽസെൻ-നൂർഡ് മേഖലയിലെ ഐജെസ്മൈഡൻ ബിവി പ്ലാന്റിൽ നിന്ന് പുറത്തുവരുന്ന മലിനീകരണം പ്രദേശവാസികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് എൻജിഒ ആരോപിക്കുന്നു. മലിനീകരണത്തിന്റെ ആഘാതം കാരണം ആളുകൾ നിരന്തരം ഭയത്തോടെ ജീവിക്കേണ്ടിവരുന്നുവെന്നും വീട്ടിൽ സമാധാനപരമായി സമയം ചെലവഴിക്കാൻ കഴിയുന്നില്ലെന്നും പ്രദേശത്തെ സ്വത്തുക്കളുടെ മൂല്യവും കുറഞ്ഞുവെന്നും എൻജിഒ അവകാശപ്പെടുന്നു.
എന്നാൽ , ടാറ്റ സ്റ്റീൽ ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു. എൻജിഒ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകളില്ലെന്ന് അവർ വ്യക്തമാക്കി. തങ്ങളുടെ പ്രവർത്തനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് തങ്ങളുടെ പക്കൽ ശക്തമായ തെളിവുകൾ ഉണ്ടെന്നും ടാറ്റ സ്റ്റീൽ റെഗുലേറ്ററി ഫയലിംഗിൽ പ്രസ്താവിച്ചു.
കേസ് രണ്ട് ഘട്ടങ്ങളായി കേൾക്കുമെന്നും, ഓരോ ഘട്ടവും പൂർത്തിയാകാൻ കുറഞ്ഞത് രണ്ടോ മൂന്നോ വർഷമെടുക്കുമെന്നും ടാറ്റ സ്റ്റീൽ വ്യക്തമാക്കി. അതിനാൽ, ഇപ്പോൾ നഷ്ടപരിഹാരം നൽകാൻ സാധ്യതയില്ല. മറുവശത്ത്, ഡച്ച് സർക്കാരുമായി സഹകരിച്ച് പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന് ഇതിനകം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഉദ്‌വമനം നിയന്ത്രിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യയിൽ നിക്ഷേപം നടത്തുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ടെന്നും ടാറ്റ സ്റ്റീൽ പ്രസ്താവിച്ചു.























