സ്വകാര്യ പണമിടപാട് സ്ഥാപനത്തിൻ്റെ കളക്ഷന്‍ ഏജന്റില്‍ നിന്നും 30 ലക്ഷം രൂപ കൊള്ളയടിച്ചതിന് പിന്നില്‍ ഐഎസ് (ISIS) ബന്ധമുള്ള സംഘമെന്ന് എന്‍ഐഎ. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് പാലക്കാട് കവര്‍ച്ച നടന്നത്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. തൃശ്ശൂര്‍ സ്വദേശികളായ എംകെ ആഷിഫ്, ഷിയാസ് ടിഎസ്, എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയ്ക്ക് മറുപടിയായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യം ആരോപിച്ചത്.
ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. 2023 ജൂലൈയിലാണ് തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഐഎസ്‌ഐഎസ് ബന്ധമുള്ള സംഘങ്ങള്‍ സജീവമാണെന്ന വിവരം എന്‍ഐഎയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആഷിഫ്, ഷിയാസ്, സെയ്ദ് നബീല്‍ അഹമ്മദ്, റായിസ് പിഎ, സഹീര്‍ ഇപി എന്നിവരെ അറസ്റ്റ് ചെയ്‌തത്. ആഷിഫും സെയ്ദും നിരോധിത സംഘടനയായ പോപ്പുലാര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകരായിരുന്നു.
മഞ്ചേരിയിലെ ഗ്രീന്‍ വാലി പരിശീലന കേന്ദ്രത്തില്‍ നിന്ന് ഇവര്‍ ആയുധപരിശീലനവും നേടിയിട്ടുണ്ട് എന്ന് എന്‍ഐഎയുടെ അന്വേഷണത്തില്‍ വ്യക്തമായി. 2008ല്‍ നടന്ന ആര്‍എസ്എസ് നേതാവിൻ്റെ കൊലപാതകത്തിലും ആഷിഫിന് പങ്കുണ്ടെന്ന് ആരോപണമുണ്ട്. പോപ്പുലാര്‍ ഫ്രണ്ടിൻ്റെ വിവിധ പരിപാടികളില്‍ സെയ്ദും പങ്കെടുത്തിട്ടുണ്ട്. ശേഷം ഇവര്‍ രണ്ടുപേരും ഖത്തറിലേക്ക് കടന്നു. അവിടെ വെച്ച് ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറത്തിലും സജീവമായി പ്രവര്‍ത്തിച്ചു.
ഖത്തറിലായിരുന്ന സമയത്ത് ഷിഹാസ് എന്ന മലയാളിയുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഐഎസ് സംഘത്തില്‍ ചേര്‍ന്നയാളാണ് ഷിഹാസ്. സിറിയയിലും അഫ്ഗാനിസ്ഥാനിലുമുള്ള ഐഎസ്‌ഐഎസ് സംഘത്തോടൊപ്പം ചേരാന്‍ ആഷിഫും സെയ്ദും ശ്രമിച്ചിരുന്നു. എന്നാല്‍ പല തടസങ്ങള്‍ കാരണം ഇവര്‍ക്ക് അതിന് കഴിഞ്ഞില്ല. ഇതോടെ ഇവര്‍ കേരളത്തിലേക്ക് തിരിച്ചെത്തി. ഇവിടെ ഐഎസിൻ്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനായിരുന്നു ഇവരുടെ പദ്ധതി.
അവിശ്വാസികളില്‍ നിന്ന് സമ്പത്ത് പിടിച്ചെടുത്ത് ‘ഹിജ്‌റ’ നടത്തുകയായിരുന്നു ഈ സംഘത്തിൻ്റെ ലക്ഷ്യമെന്നും അതിനായി ഇവര്‍ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയതായും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവില്‍ പറയുന്നു. കേരളത്തിലെത്തിയ ഇവര്‍ ഐഎസ്‌ഐഎസ് സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു. മൂന്നാം പ്രതിയായ ഷിയാസിനെയും നാലാം പ്രതിയായ റായിസിനേയും ഈ സംഘത്തിലേക്ക് ചേര്‍ക്കാനും ഇവര്‍ ശ്രമിച്ചു. സംസ്ഥാനത്ത് ഐഎസിൻ്റെ പ്രവര്‍ത്തനം സജീവമാക്കാനായി ആഷിഫ് ഒരു ടെലഗ്രാം ചാനലും ആരംഭിച്ചു.
‘പെറ്റ് ലവേഴ്‌സ്’ എന്നായിരുന്നു ടെലഗ്രാം ഗ്രൂപ്പിൻ്റെ പേര്. ഈ സംഘത്തിലേക്ക് യുവാക്കളെ ചേര്‍ക്കുകയും ഐഎസിൻ്റെ ആശയങ്ങള്‍ ഇവര്‍ ഈ ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്‌തുവെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനായി ക്ഷേത്രങ്ങളെയും പ്രമുഖ വ്യക്തികളെയും കൊള്ളയടിക്കാന്‍ പദ്ധതിയൊരുക്കിയിരുന്നു. ഈ ഗൂഢാലോചനയുടെ ഭാഗമായാണ് ഇവര്‍ 2023 ഏപ്രില്‍ 20ന് ഇന്‍ഡല്‍ മണിയുടെ കളക്ഷന്‍ ഏജന്റായ പ്രശാന്തിനെ ആക്രമിച്ച് 30 ലക്ഷം കവര്‍ന്നത്,’ -കോടതി ഉത്തരവില്‍ പറയുന്നു.
എന്നാല്‍ ആഷിഫിനും ഷിയാസിനും എതിരെയുള്ള ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഐഎയ്ക്ക് സാധിച്ചിട്ടില്ലെന്ന് ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ‘ഈ കേസ് രാഷ്ട്രീയപ്രേരിതമാണ്. അന്വേഷണത്തിൻ്റെ ഭാഗമായി പിടിച്ചെടുത്ത ഇവരുടെ ഫോണുകളില്‍ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ല,’ അഭിഭാഷകന്‍ പറഞ്ഞു.
ജി-മെയില്‍ എക്‌സ്ട്രാക്റ്റ്, മൊബൈല്‍ ഫോണ്‍ കോള്‍ രേഖകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമാണെന്ന് ഇരുഭാഗത്തിൻ്റെയും വാദം കേട്ടശേഷം കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.























