ഡോ. ആസാദ്
കെ ആര്‍ ഗൗരിയമ്മ കേരളത്തിന്റെ ആദ്യ വനിതാമുഖ്യമന്ത്രിയാവുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന ഘടകത്തിലെ അംഗം വേണം സര്‍ക്കാറിനെ നയിക്കാനെന്ന് സി പി എം തീരുമാനിച്ചു. ഇ കെ നായനാര്‍ വീണ്ടും മുഖ്യമന്ത്രിയായി.
സുശീലാ ഗോപാലന്റെ ഊഴമായിരുന്നു പിന്നെ. അന്ന് പി ബി അംഗങ്ങളാരും നിയമ സഭയിലേക്കു ജയിച്ചുവന്നിരുന്നില്ല. കേന്ദ്ര കമ്മറ്റി അംഗമായ സുശീലാ ഗോപാലന് മുഖ്യമന്ത്രിയാവാമായിരുന്നു. പക്ഷേ,തോറ്റ പി ബി അംഗം മത്സരിക്കാത്ത നായനാരുടെ പേരു നിര്‍ദ്ദേശിച്ചു വോട്ടിനിട്ടു. രണ്ട് വോട്ടിന്റെ മാര്‍ജിനില്‍ പാര്‍ട്ടി നായനാരെ പിന്നെയും മുഖ്യമന്ത്രിയാക്കി. തലശ്ശേരി എം എല്‍ എ മമ്മു മാസ്റ്ററെ രാജി വെപ്പിച്ചു മത്സരിച്ചു ജയിച്ചു വന്നു.
മുഖ്യമന്ത്രി സ്ഥാനത്തിനും മന്ത്രി സ്ഥാനത്തിനും അന്നൊക്കെ ഒരു പ്രോട്ടോകോള്‍ പറഞ്ഞു ഫലിപ്പിച്ചിരുന്നു. മന്ത്രി സ്ഥാനവും വകുപ്പും തീരുമാനിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കളുടെ അനുഭവ പരിചയവും നേതൃത്വവും പരിഗണിക്കപ്പെട്ടു. ഇതു രണ്ടുമുണ്ടായിരുന്നിട്ടും പിന്‍തള്ളപ്പെട്ടവരാണ് ഗൗരിയമ്മയും സുശീലാ ഗോപാലനും എന്നു കാണണം.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍തന്നെ താല്‍പ്പര്യങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ആരെയൊക്കെ ഒഴിവാക്കണമെന്ന് വഴി വെട്ടുന്നവര്‍ക്ക് നന്നായി അറിയാം. കേന്ദ്ര കമ്മറ്റി അംഗമായ പി കെ ശ്രീമതിയോ സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി എസ് സുജാതയോ പി കെ സൈനബയോ സതീദേവിയോ ഇത്തവണ മത്സരപാനലില്‍ വന്നില്ല. ജയിച്ച ശൈലജ ടീച്ചറും മറ്റും തഴയപ്പെടുകയും ചെയ്തു.
ശക്തമായ മതയാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ചു കയറിയ പി കെ സൈനബയ്ക്ക് തട്ടമിടുകയോ പര്‍ദ്ദ ധരിക്കുകയോ ചെയ്യാത്തതിനാല്‍ മലപ്പുറം ജില്ലയില്‍ ജയിച്ചു കയറാനാവില്ലെന്ന് പാര്‍ട്ടി കണ്ടു. പുരോഗമനം അവര്‍ക്കു തടസ്സമായി. അവരെത്തേടി ജയിക്കുന്ന സീറ്റു വന്നില്ല. രാജ്യസഭാ സീറ്റു നല്‍കി അവരെ പരിഗണിക്കണമെന്ന് പാര്‍ട്ടിക്കും തോന്നിയില്ല. പിറകെ വന്നവരും കീഴ്ഘടകങ്ങളില്‍ ഉള്ളവരും അവരെ പിറകിലാക്കി കയറിക്കൊണ്ടിരുന്നു.
വ്യക്തികളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിലും പദവികള്‍ നല്‍കുന്നതിലും ഏതു വലതുപക്ഷ പാര്‍ട്ടിയെയുംപോലെ സ്വകാര്യ താല്‍പ്പര്യങ്ങളാണ് സി പി എമ്മിലും ഇപ്പോള്‍ പ്രവര്‍ത്തിച്ചു കാണുന്നത്. ഏതു പദവിയിലും തസ്തികയിലും കടന്നു കയറാന്‍ മിനിമം യോഗ്യതയേ നോക്കേണ്ടൂ. പിന്‍വാതിലുകള്‍ തുറന്നു കിടപ്പാണ്. ന്യായീകരണ സിംഹങ്ങളുടെ കാവലുമുണ്ട്.
അതിനാല്‍ ആ തെരഞ്ഞെടുപ്പുകള്‍ പാര്‍ട്ടിയുടെ അവകാശമോ തീരുമാനമോ ആണ് എന്നു പറയാമെങ്കിലും പൊതു സമൂഹത്തിന്റെ കണക്കെടുപ്പില്‍ പെടാതെ പോവില്ല. ഒരു മുസ്ലീം സ്ത്രീയെയോ ദളിത് സ്ത്രീയെയോ ഇത്തവണ മന്ത്രിയാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, പ്രിവിലേജുകള്‍ നിശ്ചയിക്കപ്പെടുന്നത് രാഷ്ട്രീയമായാവണം. അതിനു പകരം മറ്റെന്തോ സ്വാധീനം മണത്താല്‍, ആരെങ്കിലും അതു പറഞ്ഞാല്‍ അവരെ കുറ്റം പറയാനാവില്ല. പഴയ കമ്യൂണിസ്റ്റു ഭരണത്തിന്റെയും നടത്തിപ്പിന്റെയും അനുഭവങ്ങള്‍ ലോകത്തിനു മുന്നിലുണ്ട്. ഭരണകാലത്ത് ‘നാന്‍ ലച്ചിപ്പോം’ എന്നു ചാടിവീണ വ്യാഖ്യാന പടുക്കള്‍ക്ക് അതു തിരിയണമെന്നില്ല.
നേതാക്കളുടെ ബന്ധുക്കള്‍ മന്ത്രിമാരാവുന്നതില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടാവില്ല; അതവര്‍ അര്‍ഹിക്കുന്നുണ്ടെങ്കില്‍. അര്‍ഹത പാര്‍ട്ടിയാണ് നിശ്ചയിക്കേണ്ടതെങ്കിലും അതു ജനങ്ങള്‍ക്കുകൂടി ബോദ്ധ്യമാവണം. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രധാനമന്ത്രിയാവാനുള്ള യോഗ്യതയില്‍ പലരും സംശയമുന്നയിക്കുന്നത് കണ്ടിട്ടില്ലേ? അവരുടെ പ്രവര്‍ത്തന പരിചയം മുന്‍നിര്‍ത്തിയല്ലല്ലോ അത്. കുടുംബ പ്രതിഛായയല്ലേ മിക്കപ്പോഴും തടസ്സമാകുന്നത്?
രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പറേറ്റ് കമ്പനികളല്ല. അവിടെ മുതലാളി തീരുമാനിച്ചാല്‍ മതിയാകും. ജനാധിപത്യ പാര്‍ട്ടികളില്‍ ജനാധികാരം ഇടപെട്ടുകൊണ്ടിരിക്കും. അവരുടെ ബോദ്ധ്യം പരിഹാസത്തില്‍ മുക്കാനാവില്ല.























