ടോൾ നികുതി ഇരുചക്ര വാഹനങ്ങളിൽ നിന്ന് പിരിക്കുന്നതായുള്ള റിപ്പോർട്ടുകൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ശക്തമായി നിഷേധിച്ചു. വ്യാഴാഴ്‌ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സിൽ’ സർക്കാരിന് അത്തരമൊരു പദ്ധതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോൾ നികുതി പിരിക്കാൻ ഒരു തീരുമാനവും നിർദ്ദേശിച്ചിട്ടില്ല. അവയെ ടോളിൽ നിന്ന് പൂർണമായും ഒഴിവാക്കുന്നത് തുടരും” എന്ന് ഗഡ്‌കരി എഴുതി.
ജൂലൈ 15 മുതൽ ബൈക്കുകൾക്കും സ്‌കൂട്ടറുകൾക്കും ടോൾ പിരിക്കുമെന്ന് അവകാശപ്പെട്ടിരുന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടാണ് ഗഡ്‌കരി തൻ്റെ പ്രസ്‌താവന നടത്തിയത്. ഒരു ഉപഭോക്താവ് ഇരുചക്ര വാഹനം വാങ്ങുമ്പോൾ ടോൾ നികുതി തുക ഒറ്റത്തവണയായി ഈടാക്കുന്നുണ്ടെന്നും അതിനാൽ, ടോൾ പ്ലാസയിൽ അവരിൽ നിന്ന് അധിക ചാർജ് ഈടാക്കുന്നില്ലെന്നും വിവരങ്ങൾ പറയുന്നു.
നിലവിലെ സംവിധാനത്തിൽ, നാലുചക്ര വാഹനങ്ങളിൽ നിന്നും അതിന് മുകളിലുമുള്ള വാഹനങ്ങളിൽ നിന്നും മാത്രമേ ദേശീയ പാതയിൽ ടോൾ പിരിക്കുകയുള്ളൂ. ഫാസ്റ്റ് ടാഗ് അടിസ്ഥാനമാക്കിയുള്ള വാർഷിക പാസ് പദ്ധതി ഇതോടൊപ്പം ഗഡ്‌കരി പുതിയ പദ്ധതിയും പ്രഖ്യാപിച്ചു.
ഫാസ്റ്റ് ടാഗ് അടിസ്ഥാനമാക്കിയുള്ള വാർഷിക ടോൾ പാസ് പദ്ധതി 2025 ഓഗസ്റ്റ് 15 മുതൽ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ പദ്ധതി പ്രകാരം വാഹന ഉടമകൾക്ക് 3000 രൂപക്ക് വാർഷിക പാസ് വാങ്ങാൻ കഴിയും ഇത് അവർക്ക് 200 തവണ ടോൾ പ്ലാസ കടക്കാൻ അനുവദിക്കും.
ഈ പാസ് NHAI, നാഷണൽ എക്‌സ്പ്രസ് വേ (NE) എന്നിവയുടെ ടോൾ പ്ലാസകളിൽ മാത്രമേ സാധുതയുള്ളൂ. അതേസമയം സംസ്ഥാന പാതകൾക്ക് കീഴിലുള്ള ടോൾ ബൂത്തുകളിൽ ഇത് ബാധകമല്ല. 60 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകൾ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ മറികടക്കുന്നതിനാണ് ഈ നയം കൊണ്ടു വന്നതെന്ന് ഈ പദ്ധതിയുടെ ലക്ഷ്യത്തിൽ മന്ത്രി പറഞ്ഞു.
ഇതിലൂടെ ടോൾ പേയ്‌മെന്റ് ഒറ്റത്തവണയും ചെലവ് കുറഞ്ഞതുമാക്കി. ഇത് കാത്തിരിപ്പ് സമയവും ഗതാഗതക്കുരുക്കും കുറക്കുക മാത്രമല്ല, ടോൾ പ്ലാസകളിലെ തർക്കങ്ങൾ കുറക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മൊത്തത്തിൽ, ദശലക്ഷക്കണക്കിന് സ്വകാര്യ വാഹന ഉടമകൾക്ക് ഈ പദ്ധതി വേഗതയേറിയതും തടസമില്ലാത്തതും തർക്ക രഹിതവുമായ യാത്രാനുഭവം നൽകും.
വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:























