| പി ജി പ്രേംലാൽ
തലൈവർക്ക് അഭിനയിക്കാനറിയില്ലെന്നു പറയുന്നവരോട് പുള്ളിക്കാരൻ അഭിനയിച്ച ഭാരതിരാജയുടെയും മഹേന്ദ്രൻ്റെയുമൊക്കെ സിനിമകൾ മാത്രമല്ല, മണിരത്നത്തിൻ്റെ ‘ദളപതി’യും ചൂണ്ടിക്കാണിച്ച് എതിർവാദങ്ങളുന്നയിക്കാറുണ്ട്. മമ്മൂട്ടി എന്ന മെഗാനടൻ്റെ ഒപ്പം കട്ടയ്ക്ക് കട്ട പിടിച്ചുനില്ക്കുകയെന്നു പറഞ്ഞാൽ വെറുതെയാണോ.
പിന്നെ, രജനീകാന്ത് എന്ന നടൻ്റെ സ്വയം പ്രഖ്യാപിതമായ ആത്യന്തികമായ ലക്ഷ്യം ആരാധകരെ രസിപ്പിക്കലാണ്. അത് ഈ എഴുപതാം വയസ്സിലും പുള്ളിക്കാരൻ അത്ഭുതപ്പെടുത്തുന്ന വിധം നിർവ്വഹിക്കുന്നു. ഒരു മലയാളിയുടെ യുക്തിചിന്ത കൊണ്ട് ഒരു രജനീകാന്ത് സിനിമയെ പലപ്പോഴും അളക്കാനായിയെന്ന് വരില്ല. കാരണം തമിഴൻ്റെ സാമൂഹ്യബോധങ്ങളിലും കുടുംബസങ്കല്പങ്ങളിലും അധിഷ്ഠിതമായ വൈകാരിക പ്രതികരണങ്ങളെയാണ് രജനീകാന്ത് എന്ന ഷോമാൻ അഭിസംബോധന ചെയ്യുന്നത്.
മലയാളിക്ക് പിടിക്കാത്ത രജനി സിനിമകൾ പോലും, നാം പരാജയമെന്ന് പറയുന്ന രജനി സിനിമകൾ പോലും തമിഴന് ഉത്സവമായി മാറിയ ചരിത്രമുണ്ടായിട്ടുണ്ട്, പല തവണ. ഏറ്റവുമൊടുവിൽ… അണ്ണാത്തെ ! മലയാളി നിഷേധിച്ച ആ സിനിമ പോലും ഓടിക്കയറുന്നത് 300 കോടി ക്ലബ്ബിലേയ്ക്കെന്ന് വാർത്തകൾ!
അതാണ് രജനി. വ്യക്തിപരമായി, നമ്മുടെ കൗമാരത്തെ ഇത്രമേൽ വിനോദിപ്പിച്ച, ആനന്ദിപ്പിച്ച മറ്റൊരു അന്യഭാഷാ താരമില്ല.
കമൽഹാസൻ നടിപ്പു കൊണ്ടും രജനീകാന്ത് സ്റ്റൈൽ കൊണ്ടും പ്രേക്ഷകരെ ആനന്ദിപ്പിച്ചവശരാക്കിയ 80-കൾ. ആ ഓർമ്മകളുടെ നൊസ്റ്റാൾജിയയിലാകാം ഇന്നും, തലൈവരെ സ്ക്രീനിൽ കാണുന്നത് അനുഭവം തന്നെ. 80-കളിൽ പുള്ളിക്കാരൻ “ഇതെപ്പടിയിര്ക്ക് ” എന്ന് ചോദിക്കുമ്പോൾ കയ്യടിച്ച പഴയ കൗമാരക്കാരൻ്റെ മനസ്സ് ‘മകിഴ്ച്ചി’ എന്ന് കബാലിയിൽ പറയുമ്പോഴും കയ്യടിക്കുന്നു. അണ്ണാത്തെയിൽ ‘പച്ചെക്കിളി’ എന്ന് തലൈവർ താളാത്മകമായി മൊഴിയുമ്പോഴും ആ കൗമാരപ്പൂമ്പാറ്റ ചിറകുവീശി പറക്കുന്നു.























