തെരഞ്ഞെടുപ്പ് സീറ്റിന്റെ പേരിലാണ് നേതൃത്വവുമായി ഇടഞ്ഞതെങ്കിലും പി. സരിന്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ വിമർശിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ആയിരുന്നു . കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ വിങ്ങിന്റെ ചുമതലയുണ്ടായിരുന്ന സരിന്‍ ഉന്നയിച്ചത് ഇത് സരിന്‍ എന്ന വ്യക്തിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ വിഷയം ഒതുക്കരുതെന്നും തന്റെ തുറന്നു പറച്ചിലിലൂടെ പാര്‍ട്ടിയിലെ ജീര്‍ണതയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത് എന്നുമാണ്.
കോൺഗ്രസ് പാർട്ടിയിലെ കേരളത്തിൽ സംഘടന സംവിധാനം ഇന്ന് കാണുന്നവിധം ദുര്‍ബലമാക്കിയത് വി.ഡി സതീശനാണെന്നും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. നേതൃത്വത്തിനെതിരെ പരാതികള്‍ ഉയര്‍ത്താന്‍ പാര്‍ട്ടി ഫോറങ്ങളില്ല, തോന്നുന്ന പോലെയാണ് കാര്യങ്ങള്‍ നടക്കുന്നത്. പ്രവര്‍ത്തകര്‍ക്ക് അധികം പ്രതീക്ഷ വേണ്ടെന്നും സരിന്‍ പറഞ്ഞു. വിഡി സതീശന്‍ പാര്‍ട്ടിയെ അടിമ-ഉടമ ബന്ധത്തിലേക്കും കീഴാള സംസ്‌കാരത്തിലേക്കും കൊണ്ടു വന്നു.
താനാണ് പാര്‍ട്ടി എന്ന രീതിയിലേക്ക് എത്തിച്ച് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം തകര്‍ത്തു. പാര്‍ട്ടിയെ ഈ ഗതിയിലാക്കിയത് സതീശനാണ്. ഇങ്ങനെ പോയാല്‍ 2026 ല്‍ പച്ച തൊടില്ലെന്ന് കൂടി സരിന്‍ പറഞ്ഞു. ചെന്നിത്തലയെ മറികടന്നുകൊണ്ട് പ്രതിപക്ഷ നേതാവായി വി.ഡി. സതീശന്‍ എത്തിയത് അട്ടിമറിയിലൂടെയാണെന്നും സരിന്‍ ആരോപിച്ചിട്ടുണ്ട്.
അതേപോലെ തന്നെ, വി.ഡി. സതീശന്‍, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിങ്ങനെ മൂവര്‍ സംഘമാണ് കോണ്‍ഗ്രസിലുള്ളത് എന്ന് സരിൻ പറയുന്നു . ഒരു ക്വട്ടേഷന്‍ സംഘം പോലെയാണ് ഈ കോക്കസ് പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ നല്ല സുഹൃത്താണെങ്കിലും, വളര്‍ന്നു വരുന്ന കുട്ടി വി.ഡി. സതീശനാണ്. മണിയടി രാഷ്ട്രീയത്തിന്റെ വക്താവാണ് രാഹുല്‍. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പരിപാടികള്‍ ഇവന്റ് ലോഞ്ച് ആക്കി മാറ്റിയിരിക്കുകയാണ്. ഷോ ഓഫുകാരെ പാലക്കാട് സഹിക്കില്ല. കോൺഗ്രസിനെ നശിപ്പിക്കുന്ന കോക്കസ് പാലക്കാടും വളരുന്നുവെന്നും സരിൻ ചൂണ്ടിക്കാട്ടി .
രാഹുലിനെ ഇത്തവണ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാര്‍ഥിയാക്കാന്‍ ക്ഷണിച്ചത് ഷാഫിയാണ്. തനിക്ക് കോൺഗ്രസ് പാര്‍ട്ടിയാണ് എല്ലാം എന്ന ഷാഫിയുടെ പ്രസ്താവന കാപട്യമാണ്. അത് ഇനിയും അണിയരുത്. പറഞ്ഞു പറ്റിക്കുന്നതിന് പരിധിയുണ്ട്. ഷാഫി പറമ്പില്‍ ഇടയ്‌ക്കൊക്കെ വടകരയില്‍ പോകണമെന്നും സരിന്‍ പരിഹസിച്ചു.























