പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികൾ എടുത്തതിന് പിന്നാലെ സൈനിക അഭ്യാസം നടത്താനൊരുങ്ങി പാക് നാവിക സേന. അറബിക്കടലിൽ പാക് തീരത്തോട് ചേർന്ന് നാവിക അഭ്യാസം പ്രഖ്യാപിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ. മിസൈൽ പരീക്ഷണം നടത്തിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഇന്ത്യയുടെ വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് തീരത്തു നിന്ന് ഉൾക്കടലിലേക്ക് നീങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. സായുധ സേനകൾക്ക് ജാഗ്രത നിർദേശം നൽകിയതിന് പിന്നാലെയാണ് കനത്ത ആക്രമണ ശേഷിയുള്ള ഇന്ത്യൻ നേവിയുടെ പടക്കപ്പലിൻ്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് പിന്നാലെ പാക്കിസ്ഥാനിൽ വ്യാഴാഴ്‌ച ദേശീയ സുരക്ഷാ കമ്മിറ്റിയുടെ യോഗം രാവിലെ ചേരുന്നുണ്ട്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിളിച്ച യോഗത്തിൽ പ്രധാന കാബിനറ്റ് മന്ത്രിമാരും സുരക്ഷാ സേനയിലെ ഉന്നതരും പങ്കെടുക്കും. അതേസമയം, ഭീകരാക്രമണം വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ സര്‍വകക്ഷിയോഗം ചേരും.
മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങളും അന്വേഷണ വിവരങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും യോഗം ചേരുന്നുണ്ട്.