താരങ്ങൾക്ക് എതിരെ പല തരത്തിലുള്ള ആക്ഷേപങ്ങൾ രഹസ്യമായും പരസ്യമായും സിനിമലോകത്ത് ഉണ്ടാകാറുണ്ട്. അതുപോലെ ചില സംവിധായകർക്ക് എതിരെയും നടക്കാറുണ്ട്. ഇത്തവണ ഇരയായത് തമിഴ് സിനിമയിൽ വലിയ ഉയരങ്ങൾ കീഴടക്കുന്ന യുവ സംവിധായകൻ ലോകേഷ് കനകരാജാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസികനില പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായി യുവാവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജി നൽകിയത്.
ലോകേഷ് സംവിധാനം ചെയ്ത ലിയോ സിനിമ കണ്ടതിലൂടെ മാനസികസംഘർഷം ഉണ്ടായെന്നും ചിത്രത്തിൽ അക്രമരംഗങ്ങളും ലഹരിമരുന്നിന്റെ ഉപയോഗവും കുത്തി നിറച്ചിട്ടുണ്ടെന്നുമാണ് ആരോപണം. ചിത്രത്തിലൂടെ സമൂഹത്തിന് തെറ്റായ മാതൃകയാണ് ലോകേഷ് നൽകുന്നതെന്നും സംവിധായകന്റെ മാനസിക നിലപരിശോധിക്കണമെന്നുമാണ് ഹർജി. സിനിമകളിലൂടെ ലോകേഷ് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. സ്ത്രീകളെ കൊല്ലുന്ന രംഗങ്ങൾ കാണിക്കുന്ന ലോകേഷിന് ക്രിമിനൽ മനസാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ചിത്രം ടിവിയിൽ കാണിക്കരുതെന്നും ആവശ്യപ്പെടുന്നുണ്ട്. തനിക്ക് ഉണ്ടായ മാനസിക സംഘർഷത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ രാജാമുരുകൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒക്ടോബർ 18 നായിരുന്നു ലിയോ റിലീസ് ചെയ്തത്. ലോകവ്യാപകമായി 600 കോടി രൂപയിലധികം രൂപ ചിത്രം കളക്ട് ചെയ്തിരുന്നു. തമിഴ്നാടിന് പുറമെ കേരളത്തിലും റെക്കോഡ് കളക്ഷനാണ് ലിയോ സ്വന്തമാക്കിയത്. വിജയ് – തൃഷ ജോഡികൾ ഒരിടവേളക്കുശേഷം ഒന്നിച്ച ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിച്ചത്. ശ്രീ ഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിൽ ചിത്രം വിതരണം ചെയ്തത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ട്‌നർ.























