കർണാടക, ബെലഗാവി ജില്ലയിലെ ഹുലികാട്ടി ഗ്രാമത്തിലെ ഒരു സർക്കാർ സ്‌കൂളിൽ മുസ്ലീം ഹെഡ്‍മാസ്റ്ററെ സ്ഥലം മാറ്റുന്നതിന് നിർബന്ധിതമാക്കാൻ കുടിവെള്ളത്തിൽ വിഷം കലർത്തിയതായി ആരോപിക്കപ്പെടുന്ന സംഭവത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്‌ച അപലപിച്ചു. മതവിദ്വേഷവും മൗലികവാദവും നയിക്കുന്ന ‘നീചമായ പ്രവൃത്തി’ ആണിതെന്ന് സിദ്ധരാമയ്യ ‘എക്‌സ്’ പോസ്റ്റിൽ വിശേഷിപ്പിച്ചു.
ഒരു പ്രസ്‌താവനയിൽ സിദ്ധരാമയ്യ പറഞ്ഞു, “ബെലഗാവി ജില്ലയിലെ സവദത്തി താലൂക്കിലെ ഹുലികാട്ടി ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലെ ഹെഡ്‍മാസ്റ്റർ മുസ്ലീം സമുദായത്തിൽപ്പെട്ട ആളാണ്. അദ്ദേഹത്തെ മറ്റൊരു ഇടത്തേക്ക് സ്ഥലം മാറ്റുക എന്ന ദുരുദ്ദേശ്യത്തോടെ ശ്രീറാം സേനയുടെ താലൂക്ക് പ്രസിഡന്റ് സാഗർ പാട്ടീൽ ഉൾപ്പെടെ രണ്ട് പേരെ സ്‌കൂൾ കുട്ടികളുടെ കുടിവെള്ളത്തിൽ വിഷം കലർത്തിയതിന് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.”
ഏകദേശം 15 ദിവസം മുമ്പാണ് ഈ സംഭവം നടന്നത്. ഇതിൽ നിരവധി കുട്ടികൾ രോഗബാധിതരായി. എന്നിരുന്നാലും ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
മതമൗലിക വാദവും വർഗീയ വിദ്വേഷവും ഹീനമായ പ്രവൃത്തികൾക്ക് കാരണമാകുമെന്നും നിരപരാധികളായ കുട്ടികളുടെ കൂട്ടക്കൊലക്ക് കാരണം ആയേക്കാവുന്ന ഈ സംഭവം അതിനുള്ള തെളിവാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ‘അനുകമ്പയാണ് മതത്തിൻ്റെ വേര്’ എന്ന് പ്രഖ്യാപിച്ച ശരണന്മാരുടെ നാട്ടിൽ എങ്ങനെയാണ് ഇത്തരം ക്രൂരതയും വിദ്വേഷവും ഉടലെടുക്കുന്നത്? ഈ നിമിഷത്തിൽ പോലും എനിക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ല.
ഭാരതീയ ജനതാ പാർട്ടി നേതാക്കളെയും വലതുപക്ഷ സംഘടനകളെയും വിമർശിച്ചു കൊണ്ട് രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തിൻ്റെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവർ ആത്മപരിശോധനയിൽ ഏർപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹികമായി വിനാശകരമായ ഇത്തരം പ്രവൃത്തികളെ എപ്പോഴും പിന്തുണക്കുന്ന നേതാക്കൾ ഇപ്പോൾ മുന്നോട്ടുവന്ന് അവരുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. എല്ലാത്തരം തീവ്രവാദവും സമൂഹത്തിന് ഭീഷണിയാണെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
“എല്ലാത്തരം മതഭ്രാന്തും മൗലികവാദവും മനുഷ്യ സമൂഹത്തിന് അപകടകരമാണ്. വിദ്വേഷ പ്രസംഗങ്ങളും വർഗീയ കലാപങ്ങളും തടയുന്നതിന്, ഞങ്ങൾ ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. അത്തരം ഘടകങ്ങൾക്കെതിരെ സാധ്യമായ എല്ലാ നിയമ നടപടികളും ഞങ്ങൾ സ്വീകരിക്കുന്നുണ്ട്,” -അദ്ദേഹം പറഞ്ഞു.
പൊതുജന സഹകരണത്തിനായി അഭ്യർത്ഥിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു, “ഫലം കാണാനുള്ള ഞങ്ങളുടെ എല്ലാ ശ്രമങ്ങൾക്കും, പൊതുജനങ്ങളും അത്തരം ശക്തികൾക്കെതിരെ ശബ്‌ദമുയർത്തുകയും അവരെ ചെറുക്കുകയും പരാതികൾ നൽകുകയും വേണം. ഐക്യത്തോടെ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം വർഗീയവാദികളുടെ എണ്ണത്തേക്കാൾ നൂറിരട്ടി കൂടുതലാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു.” നിയമപാലകരുടെ വേഗത്തിലുള്ള നടപടിയെയും സിദ്ധരാമയ്യ അഭിനന്ദിച്ചു.
“കുട്ടികളെ കൂട്ടക്കൊല ചെയ്യാനുള്ള ദുഷ്‌ട ഗൂഢാലോചന പരാജയപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ. ഇത്രയും ഹീനമായ പ്രവൃത്തി ചെയ്‌ത കുറ്റവാളികൾക്ക് നീതിന്യായ വ്യവസ്ഥ ഉചിതമായ ശിക്ഷ നൽകുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്,” -അദ്ദേഹം പറഞ്ഞു.
ഹുലികാട്ടി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്‌കൂളിലെ കുട്ടികൾ സ്‌കൂൾ പരിസരത്ത് നൽകിയ വെള്ളം കുടിച്ചതിനെ തുടർന്ന് സംശയാസ്‌പദമായ സാഹചര്യത്തിൽ രോഗബാധിതരായതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് സംഭവം പുറത്തു വന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
കുടിവെള്ള സ്രോതസ് മനഃപൂർവ്വം മലിനമാക്കിയതിലേക്ക് പ്രാഥമിക അന്വേഷണം വിരൽ ചൂണ്ടി. സ്‌കൂളിലെ പ്രധാനാധ്യാപകനെ ലക്ഷ്യം വച്ചായിരുന്നു ഈ പ്രവൃത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു, കാരണം അദ്ദേഹത്തിൻ്റെ മതപരമായ വ്യക്തിത്വമായിരുന്നു.
പ്രധാനാധ്യാപകൻ്റെ സ്ഥലം മാറ്റത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ കെട്ടിച്ചമച്ച് പ്രദേശത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാൻ പ്രതികൾ ശ്രമിച്ചതായി കരുതപ്പെടുന്നു. അസുഖം ബാധിച്ച എല്ലാ കുട്ടികളും ഇപ്പോൾ സുഖം പ്രാപിച്ചു. -പി.ടി.ഐ























