| പിജി പ്രേംലാൽ
തൃക്കാക്കരയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിന്നു തുടങ്ങാം.
1).ഒഴിവാക്കേണ്ടിയിരുന്ന ഒരു വിവാദം എന്നതിനപ്പുറം തൃക്കാക്കര പോലെ യുഡിഫ് തുടർച്ചയായി വിജയിച്ചുകൊണ്ടേയിരിക്കുന്ന ഒരു വലതുകോട്ടയിൽ, ഭർത്താവിൻ്റെ മരണത്തെ തുടർന്ന് വോട്ടർമാർക്കിടയിൽ സഹതാപമനോഭാവം പെരുപ്പിച്ചെടുത്ത് വോട്ടാക്കിമാറ്റാനായി ഭാര്യ മത്സരിക്കുന്ന ഒരു മണ്ഡലത്തിൽ, കൃത്യമായ ഒരു രാഷ്ട്രീയപ്പോരാട്ടം കാഴ്ചവെയ്ക്കാൻ കഴിയുന്ന തരത്തിൽ ഡോ.ജോ ജോസഫിനേക്കാൾ ഇടതുപക്ഷത്തിൻ്റെ മികച്ച സ്ഥാനാർത്ഥിയാകുമായിരുന്നു, അഡ്വ.കെ.എസ്.അരുൺകുമാർ.
പരാജയപ്പെട്ടാൽ പോലും ഇടതുമൂല്യങ്ങളോട് ചേർന്നുനില്ക്കുന്ന ഒരു രാഷ്ട്രീയപോരാട്ടത്തിൻ്റെ തിളക്കമാർന്ന പ്രതീകമാകുമായിരുന്നു അദ്ദേഹം. വട്ടിയൂർക്കാവ് പോലൊരു മണ്ഡലത്തിൽ സാമ്പ്രദായികരീതികളെയും മാമൂലുകളെയും നിഷേധിച്ച് വികെ പ്രശാന്തിനെ സ്ഥാനാർത്ഥിയാക്കി നേടിയെടുത്ത മികച്ച രാഷ്ട്രീയവിജയത്തിൽ നിന്ന് പ്രചോദനമുൾക്കൊള്ളുന്നതിലും അങ്ങനെയൊരു പോരാട്ടത്തിന് തൃക്കാക്കരയെ വേദിയാക്കുന്നതിൻ്റെ രാഷ്ട്രീയമൂല്യബോധത്തെ
തിരിച്ചറിയുന്നതിലും ഇടതുനേതൃത്വം പരാജയപ്പെട്ടു.
2).20-20 യുടെയും സാബുമുതലാളിയുടെയും പ്രഖ്യാപിത ശത്രുവായ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ 20-20 -ആം ആദ്മി പാർട്ടി സഖ്യം അവരുടെ വോട്ടുകൾ യുഡിഫിലേയ്ക്ക് ഒഴുക്കിവിട്ടു.
3). വോട്ടു മറിക്കൽ ഒരു രാഷ്ട്രീയകലയായി വളർത്തിയെടുത്തിട്ടുള്ള ബിജെപി ആ പതിവ് തൃക്കാക്കരയിലും ആവർത്തിച്ചു. അതിനുപുറമേ, പണ്ട് കോൺഗ്രസുകാരായിരുന്ന് പില്ക്കാലത്ത് ഹിന്ദുത്വവാദത്തിൽ ആകൃഷ്ടരായി അങ്ങോട്ടു ചേക്കേറിയ സവർണ്ണഹിന്ദുക്കൾ പലരും ബിജെപിക്ക് കേരളത്തിൽ ഈച്ചയാട്ടി ഇരിപ്പേ ഉണ്ടാകൂ എന്ന തിരിച്ചറിവിൽ നിരാശരായി യുഡിഫിലേയ്ക്ക് മടങ്ങുന്ന പ്രകിയ തുടരുകയും ചെയ്യുന്നു.
4). ആലപ്പുഴയിലെ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തതും തുറുങ്കിലടച്ചതും മണ്ഡലത്തിൽ നിർണ്ണായകമായ SDPl – ക്കാരുടെ വോട്ടുകൾ ഒന്നടങ്കം ഉമാതോമസിന് അനുകൂലമായി രേഖപ്പെടുത്താൻ കാരണമായി. ഫലത്തിൽ ഇത് ന്യൂനപക്ഷ വോട്ടുകൾ LDF – ന് എതിരെ കേന്ദ്രീകരിക്കാൻ ഇടയാക്കി.
5). കേരളത്തിൽ എന്നും നിർണ്ണായകമായി മാറുന്ന, നിഷ്പക്ഷ, അരാഷ്ട്രീയ വോട്ടർമാരുടെ തീരുമാനം. നിലനില്ക്കുന്ന സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകൾ കൈക്കൊള്ളുന്ന ആ വിഭാഗത്തെ കെ.റയിൽ അടക്കമുള്ള വിവാദങ്ങൾ ഇടതുപക്ഷത്തിനെതിരെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് പ്രേരിപ്പിച്ചു. ഇവരിൽ വലിയൊരു വിഭാഗം സ്ത്രീകളാണെന്നതും ശ്രദ്ധേയം.
6). കെ. റെയിൽ.
വികസനത്തിൻ്റെ ഏതു മാർഗ്ഗവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുതന്നെയാണ്. എന്നാൽ നാടിൻ്റെ സാമൂഹ്യസാമ്പത്തികാവസ്ഥകളെയും വ്യത്യസ്ത ജനവിഭാഗങ്ങളുടെ താല്പര്യങ്ങളെയും മനസ്സിലാക്കിക്കൊണ്ടുവേണം ഒരു സർക്കാർ, പ്രത്യേകിച്ച് ഒരു ഇടതുപക്ഷ സർക്കാർ അതിൻ്റെ അജണ്ടകളും മുൻഗണനകളും നിശ്ചയിക്കേണ്ടത്. കെ.റെയിൽ ആത്യന്തികമായി ഇവിടത്തെ ഉപരിമദ്ധ്യവർഗ്ഗക്കാരൻ്റെ താല്പര്യത്തെയാണ് അഭിസംബോധന ചെയ്യുന്നത് ; അടിസ്ഥാനവർഗ്ഗക്കാരൻ്റെയോ സാധാരണക്കാരൻ്റെയോ അല്ല.
ഉപരിമദ്ധ്യവർഗ്ഗക്കാരൻ മൂക്കുമുട്ടെ ഭക്ഷണം കഴിക്കുമ്പോൾ അവൻ്റെ പാത്രത്തിനു ചുറ്റും വീഴുന്ന ഭക്ഷണാവശിഷ്ടങ്ങളാകരുത് അടിസ്ഥാനവർഗ്ഗക്കാരനുള്ള വികസനം. ഇവിടത്തെ സാധാരണക്കാരനു വേണ്ടി, അവൻ്റെ താല്പര്യങ്ങളെയും മുൻഗണനകളെയും മനസ്സിലാക്കി പദ്ധതികൾ രൂപകല്പന ചെയ്യപ്പെടണം. സാധാരണക്കാരനു വേണ്ടിത്തന്നെ പാത്രവും ഭക്ഷണവും തയ്യാറാക്കണം എന്നർത്ഥം! അല്ലാതുള്ള മുതലാളിപ്പരിപാടി ചെയ്യാനാണെങ്കിൽ എന്തിന് ഒരു ഇടതുപക്ഷം!
തൃക്കാക്കര ഒരു ചൂണ്ടുവിരലാണ്. തിരുത്തണം. അതിന് ഇടതുപക്ഷം സാധാരണക്കാരൻ്റെ ഹൃദയങ്ങളെ കേൾക്കണം. അല്ലാതെ മുന്നോട്ടുപോയാൽ അത് ദുരന്തങ്ങളിലേയ്ക്കുള്ള രാഷ്ട്രീയയാത്രയാകും. തിരിച്ചുവരാനും ഇനിയും ഭരണത്തുടർച്ചകൾ സൃഷ്ടിക്കാനും ഇടതുപക്ഷത്തിന് വമ്പൻ സാദ്ധ്യതകളുണ്ട്. കേരളത്തിൻ്റെ രാഷ്ട്രീയഭൂമിക അത്രമേൽ ഇടതുപക്ഷത്തിന് അനുകൂലമാണ്, ഈ നിമിഷവും ! അതങ്ങനെയല്ലാതാക്കാൻ ഇടതുപക്ഷം ‘മെനക്കെടരുത്’ എന്നുമാത്രം.























