നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി കേന്ദ്ര നേതൃത്വം പുതിയ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എൻഡിഎ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കർണാടകവും ഝാർഖണ്ഡും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള എംഎൽഎമാരെയും മുതിർന്ന നേതാക്കളെയും നിയോഗിക്കാനാണ് തീരുമാനം.
ലോക്സഭാ മണ്ഡലങ്ങളെ അടിസ്ഥാനമാക്കി ഓരോ നിയോജക മണ്ഡലങ്ങളിലും ഇവർ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ എത്തുന്നതോടെ സംസ്ഥാനത്തെ പ്രാദേശിക ബിജെപി ഭാരവാഹികൾക്ക് ഹിന്ദിയോ ഇംഗ്ലീഷോ അറിഞ്ഞിരിക്കേണ്ടത് ആശയവിനിമയത്തിനായി നിർബന്ധമായ സാഹചര്യമാകുന്നു.
ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ച പരിചയസമ്പന്നരായ നേതാക്കളാണ് കേരളത്തിലെ പ്രചാരണത്തിന് മാർഗനിർദ്ദേശം നൽകുന്നത്. പ്രധാനമായും ബിജെപിക്ക് സാധ്യതയുള്ള ‘എ’ ക്ലാസ് മണ്ഡലങ്ങളിലെ വോട്ടുസാഹചര്യവും രാഷ്ട്രീയ നിലപാടുകളും സൂക്ഷ്മമായി വിലയിരുത്തും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ ഘടകകക്ഷികൾ തമ്മിലുണ്ടായ ഏകോപനക്കുറവ് പരിഹരിക്കുകയാണ് പുതിയ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. എല്ലാ നിയോജക മണ്ഡലങ്ങളിലും സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയുടെ പ്രതിനിധികൾ എത്തുന്നതോടെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ.























