മലയാള സിനിമാ സംഘടനകളില്‍ പോര് രൂക്ഷമാകുന്നു. ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ച നിര്‍മ്മാതാവ് ജി.സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആൻ്റെണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് മലയാള സിനിമയില്‍ പുതിയ പോരിന് തുടക്കമിട്ടു. സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മ്മാതാക്കളുടെ സംഘടന പ്രസ്‌താവന പുറത്തിറക്കി.
ആൻ്റെണി പെരുമ്പാവൂരിനെ തള്ളി നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തി. സുരേഷ് കുമാർ വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത് സംഘടനാ ഭരണസമിതിയുടെ തീരുമാന പ്രകാരം. ആൻ്റെണി പെരുമ്പാവൂരിൻ്റെ നിലപാടുകൾ അനുചിതം. ക്ഷണിച്ചിട്ടും യോഗത്തിൽ പങ്കെടുത്തില്ല. സംഘടനക്ക് എതിരായ നീക്കങ്ങളെ പ്രതിരോധിക്കും. ജി.സുരേഷ് കുമാറിനെ സോഷ്യൽ മീഡിയ വഴി ചോദ്യം ചെയ്‌തത് തെറ്റെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.
സിനിമാ സമരം അടക്കം രണ്ട് ദിവസം മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാര്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. എന്നാല്‍ സുരേഷ് കുമാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ആൻ്റെണിക്കൊപ്പം പിന്തുണയുമായി പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ, ബേസില്‍ ജോസഫ്, അപര്‍ണ ബാലമുരളി തുടങ്ങിയ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്. എന്താണ് അതിന് പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ട്. എന്നൊക്കെ ആയിരുന്നു ആൻ്റെണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ചോദിച്ചത്. എമ്പുരാന്‍ സിനിമയുടെ ബജറ്റിനെ കുറിച്ച് സംസാരിച്ചതിന് എതിരെയും ആൻ്റെണി പ്രതികരിച്ചിരുന്നു.