സിപിഎമ്മിനേയും വിശിഷ്യാ പിണറായി വിജയനെയും പിണക്കി ഇടതുമുന്നണിയിൽ നിന്നും പുറത്തിറങ്ങിയ പിവി അന്‍വര്‍ കണ്ടത് സുഗമമായ യുഡിഎഫ് പ്രവേശനം ആയിരുന്നു . എംഎല്‍എ സ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പ് എന്ന അനുകൂല സാഹചര്യം സൃഷ്ടിച്ച് തന്റെ എല്ലാ ഡിമാന്റുകളും യുഡിഎഫിനു മേല്‍ അടിച്ചേല്‍പ്പിച്ച് ഒരു വലിയ തിരിച്ചുവരവാണ് അന്‍വര്‍ പ്രതീക്ഷിച്ചത്.
പക്ഷെ ഈ നീക്കം പൂർണമായി പാളി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അന്‍വറിന്റെ കാര്യത്തില്‍ പ്രത്യേക കരുതലെടുത്തു. അത് അൻവറിന്റെ രാഷ്ട്രീയ അന്ത്യം എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനുമുൻപ് നടന്ന പാലക്കാട്ടെ ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന ആവശ്യം നിരസിച്ചതോടെ തന്നെ അന്‍വറിനെ സതീശന്‍ വെട്ടി. ഇതിനിടയിലാണ് വന്യമൃഗ ആക്രമണത്തിന്റെ പേരിലെ പ്രതിഷേധവും അന്‍വറിന്റെ ജയില്‍വാസവും. ഇതോടെയാണ് മുറിഞ്ഞു പോയ ചര്‍ച്ചകള്‍ ലീഗിന്റെ ഇടപെടലില്‍ വീണ്ടും ആരംഭിച്ചു .
എംഎല്‍എ സ്ഥാനം രാജിവച്ച ശേഷം നിലമ്പൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് അന്‍വര്‍ ആവശ്യപ്പെട്ടതു മുതല്‍ തന്നെ സതീശന്‍ കടുത്ത നിലപാടിലേക്ക് പോയി. വ്യക്തിപരമായ വിരോധത്തിന്റെ പേരില്‍ ആര്യാടന്‍ ഷൗക്കത്തിനെ നാടുനീളെ നടന്ന് അധിക്ഷേപിച്ചതോടെ തന്നെ അന്‍വറിന്റെ കാര്യത്തില്‍ തീരുമാനം ആയതാണ്. ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ സതീശന്‍ വഴങ്ങും എന്നായിരുന്നു അന്‍വറിന്റെ കണക്കു കൂട്ടല്‍. എന്നാല്‍ അത് പൂര്‍ണ്ണമായി തെറ്റി. കോൺഗ്രസ് നിലമ്പൂരിൽ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ സതീശന്‍ ബുദ്ധിപരമായി ആയുധമാക്കി.
പിവി അന്‍വറിനെ ഒരു രീതിയിലും ആക്രമിക്കാതെ സ്ഥാനാര്‍ത്ഥിക്കെതിരെ പറഞ്ഞത് പിന്‍വലിക്കണം, നിരുപാധിക പിന്തുണ പ്രഖ്യാപിക്കണം. ഈ നിലപാടില്‍ ഉറച്ച് നിന്നു. എന്നാല്‍ അന്‍വറിനെ പോലെ ഒരാള്‍ക്ക് ഇത് ആലോചിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. മുസ്ലിം ലീഗിനെ ഇറക്കിയുള്ള ചില അനുനയന നീക്കം നടത്തിയെങ്കിലും എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്കെതിരായ പരാമര്‍ശം അവിടേയും പ്രതിസന്ധിയായി.























