വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസക്ക് കൂടുതല്‍ സഹായവുമായി ഖത്തര്‍ ഭരണകൂടം. 46 ടണ്‍ സാധനങ്ങളുമായി ഖത്തറില്‍ നിന്നുളള രണ്ട് വിമാനങ്ങള്‍ കൂടി ഈജിപ്റ്റിലെ ആരിഷ് വിമാനത്താവളത്തില്‍ എത്തി. ഇതിൽ രണ്ട് ആബുംലന്‍സുകൾക്കൂടി ഉൾപ്പെടുന്നുണ്ട്. അവശ്യ വസ്തുക്കൾ, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങൾ എന്നിവ ഉള്‍പ്പെടെയുള്ള സഹായമാണ് ഖത്തര്‍ ഗാസയ്ക്ക് നൽകികൊണ്ടിരിക്കുന്നത്. ഈജിപ്റ്റില്‍ എത്തിക്കുന്ന സാഹായങ്ങള്‍ റെഡ് ക്രസന്റിന്റെ സഹകരണത്തോടെയാണ് ഗാസയില്‍ എത്തിക്കുന്നത്. ഇതുവരെ 579 ടണ്‍ സാധനങ്ങളാണ് ഖത്തര്‍ ഗാസയില്‍ എത്തിച്ചത്.

ഖത്തറിന് പുറമെ സൗദി അറേബ്യയും യുഎഇയും ഗസയിലേക്ക് നിരന്തരം സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. പലസ്തീന് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കാനുളള നടപടികള്‍ക്ക് സൗദി ഭരണകൂടം തുടക്കം കുറിച്ചിട്ടുണ്ട്. പലസ്തീനിലെ ജനങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിലെ പുരോഗതി വിലയിരുത്താന്‍ സൗദി കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രം ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍റബീഅ കഴിഞ്ഞ ദിവസം ഈജിപ്തിലെ അല്‍-ആരിഷിലെത്തിയിരുന്നു. സൗദിയില്‍നിന്ന് അയച്ച സഹായങ്ങള്‍ റഫ അതിര്‍ത്തിയിലേക്കും അവിടെ നിന്ന് ഗാസയിലേക്കും അയക്കുന്ന നടപടികളും സംവിധാനവും അദ്ദേഹം നേരിട്ട് വിലയിരുത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമായിരുന്നു സന്ദര്‍ശനം. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായം പലസ്തീനില്‍ എത്തിക്കുമെന്നും സൗദി അറിയിച്ചിട്ടുണ്ട്.
അതേസമയം, ദിവസങ്ങൾക്ക് മുമ്പ് ഖത്തറിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഗാസയിൽ താത്ക്കാലിക വെടിനിർത്തലുണ്ടായത്. കരാറിന് ഇസ്രയേൽ സർക്കാര്‍ അംഗീകാരം നൽകുകയായിരുന്നു. എന്നാൽ താത്ക്കാലിക വെടിനിർത്തലാണിതെന്നും യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.























