ഇടുക്കി തൊടുപുഴ കലയന്താനിയിലെ ബിജു ജോസഫിൻ്റെ കൊലപാതകം ആസൂത്രിതമാണെന്ന് എസ്‌പി ടികെ വിഷ്‌ണു പ്രദീപ്. കൊല്ലപ്പെട്ട ബിജുവും ജോമോനും ബിസിനസ് പങ്കാളികളായിരുന്നു. കലയന്താനിയിൽ ഇരുവരും ദൈവമാതാ കേറ്ററിംഗ് സർവീസ് എന്നപേരിൽ ഒരു സ്ഥാപനം നടത്തുകയായിരുന്നു.
സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നേരത്തെയും ഇരുവർക്കുമിടയിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയും തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്‌തു.
ബിജുവിനെ പ്രതി ജോമോൻ നേരത്തെയും കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. കൃത്യം നടന്ന ദിവസം ബിജുവിനെ തട്ടിക്കൊണ്ടു പോയി വാഹനത്തിൽ മർദിച്ചു. ഒന്നാം പ്രതിയായ ജോമോൻ്റെ നിർദേശ പ്രകാരമായിരുന്നു ക്വട്ടേഷൻ സംഘം മർദിച്ചത്. കേസിൽ പിടിയിലായ പ്രതികൾ നേരത്തെയും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. കൊലപാതകം നടത്താനായുള്ള തുക ജോമോൻ ഇവർക്ക് ഗൂഗിൾ പേ വഴി അയച്ചു നൽകുകയായിരുന്നു എന്നും അതിൻ്റെ തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ടെന്നും ഇടുക്കി എസ്.പി വ്യക്തമാക്കി.
പ്രതികളിൽ ഒരാൾക്കെതിരെ നേരെത്തെ കാപ്പ കേസുണ്ട്. ജോമോനെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. തട്ടിക്കൊണ്ടു പോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ്. പ്രതി ജോമോനുമായി കൊലനടന്ന സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ജോമോൻ ഉൾപ്പെടെയുള്ള പ്രതികൾ കുറ്റം സമ്മതിച്ചു. കേസിലെ നാലാം പ്രതിയായ ആഷിക് കാപ്പാ കേസിൽ എറണാകുളത്ത് റിമാൻഡിൽ ആണ്.
കഴിഞ്ഞ വ്യാഴാഴ്‌ച പുലർച്ചെ നാലുമണിയോടെ ആണ് വീടിന് പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടു പോകുന്നത്. വാഹനത്തിനുള്ളിൽ കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിംഗ് ഗോഡൗണിലെ മാൻഹോളിനുള്ളിൽ മറവ് ചെയ്‌തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്.
സംഭവദിവസം എറണാകുളത്ത് നിന്ന് തൊടുപുഴയിലെത്തിയ കാപ്പ കേസ് പ്രതിയെ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ചോദ്യംചെയ്‌തതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമായി. തുടർന്ന് ജോമോൻ, മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കലയന്താനിയിലെ കേറ്ററിംഗ് ഗോഡൗണിനുള്ളിൽ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.