സ്വീഡനില്‍ ഖുറാന്‍ ഗ്രന്ഥങ്ങള്‍ കത്തിച്ച സംഭവത്തിൽ പാകിസ്ഥാന്‍ രോഷാകുലരാണ്. ഖുറാന്‍ കത്തിച്ചതിനെ പാകിസ്ഥാന്‍ ശക്തമായി അപലപിക്കുകയും ഈ നടപടി ലോകമെമ്പാടുമുള്ള 1.5 ബില്യണ്‍ മുസ്ലീം സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് പറഞ്ഞു.
ഡെന്‍മാര്‍ക്കിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സ്ട്രാം കുര്‍സിന്റെ നേതാവ് റാസ്മസ് പലുദാന്‍ സ്റ്റോക്ക്‌ഹോമിലെ തുര്‍ക്കി എംബസിക്ക് പുറത്ത് ഖുറാന്‍ കത്തിച്ചതിന് പിന്നാലെ ശക്തമായ വിമര്‍ശനങ്ങളാണ് ഉണ്ടാകുന്നതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയും സൗദി അറേബ്യ, ജോര്‍ദാന്‍, കുവൈറ്റ് തുടങ്ങി നിരവധി അറബ് രാജ്യങ്ങളും ഖുറാന്‍ കത്തിച്ചതിനെ അപലപിച്ചു.
സ്വീഡന്‍ പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം പ്രതിഷേധ സൂചകമായി തുര്‍ക്കി റദ്ദാക്കി.ഇസ്ലാമോഫോബിയയുടെ വിവേകശൂന്യവും പ്രകോപനപരവുമായ ഈ പ്രവൃത്തി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്ലീങ്ങളുടെ മതബോധത്തെ വ്രണപ്പെടുത്തുന്നുവെന്ന് പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന് കീഴില്‍ ഇത്തരമൊരു പ്രവൃത്തിയെ കാണാനാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇസ്ലാമോഫോബിയ, അന്യമതവിദ്വേഷം, അസഹിഷ്ണുത, മതത്തിന്റെയോ വിശ്വാസമോ അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് പ്രേരണ എന്നിവയ്ക്കെതിരെ പ്രതിജ്ഞയെടുക്കാനും സമാധാനപരമായ സഹവര്‍ത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനും മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
പാക്കിസ്ഥാന്റെ ആശങ്കകള്‍ സ്വീഡനിലെ അധികാരികളെ അറിയിക്കുകയാണെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു, മുസ്ലിംകളുടെ വികാരങ്ങള്‍ മനസിലാക്കാനും ഇസ്ലാമോഫോബിക് പ്രവൃത്തികള്‍ തടയാന്‍ നടപടിയെടുക്കാനും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.























