| പികെ ശ്രീകാന്ത്
ജ്യോതിർമയീ ശർമ്മ കുറച്ചു വർഷങ്ങൾക്ക് മുന്നേ കോഴിക്കോട് വച്ചു നടന്ന ഒരു ഫാസിസ്റ്റ് വിരുദ്ധ സെമിനാറിൽ സംസാരിച്ചു കൊണ്ട് തമാശയായി പറഞ്ഞ കാര്യമുണ്ട്. ഞാൻ ഇതൊക്കെ നിങ്ങളോട് പ്രസംഗിക്കും നാളെ ഇന്ത്യ ജീവിക്കാൻ കൊള്ളാതായാൽ ഞാൻ രാജ്യം വിട്ട് വിദേശത്തെവിടെയെങ്കിലും സ്ഥിര താമസമാക്കുമെന്ന്.അദ്ദേഹം തമാശയായി പറഞ്ഞ പോലെ ചെയ്യുമോ ഇല്ലയോ എന്നതൊന്നും അറിയില്ല എന്നാൽ ബിജെപി അനുകൂലികളും പ്രതികൂലികളുമായ ഇന്ത്യയിലെ സമ്പത്തും സാഹചര്യവുമുള്ള പ്രിവിലേജ്ഡ് വർഗ്ഗത്തിലെ നല്ലൊരു പങ്ക് നാളെ ചെയ്യാൻ സാധ്യതയുള്ള കാര്യമാണത്.
രാഹുൽ ഗാന്ധി വിദേശത്ത് പബ്ബിലോ സ്റ്റാർ ഹോട്ടലിലോ എവിടെയോ വച്ചു മദ്യപിക്കുന്നതും സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്നതുമായ വീഡിയോ കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് പറയുന്ന ഒരുപാട് പേരെ കണ്ടു. കണ്ടു ശീലിച്ച മുഷിഞ്ഞ ഇന്ത്യൻ രാഷ്ട്രീയക്കാരിൽ നിന്ന് വിഭിന്നമായി മോഡേൺ വേഷത്തിൽ ജീവിതം ആഘോഷമാക്കുന്ന ഒരു രാഷ്ട്രീയക്കാരനെ കണ്ടപ്പോളൊഴുള്ള സന്തോഷം.
ഏതാണ്ട് പത്തുവർഷം അധികാരത്തിന് പുറത്താണെങ്കിലും ഇന്നും രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബത്തിലെ അംഗമാണ് രാഹുൽ. മുതു മുത്തച്ഛന് ഇന്ത്യയെ വാങ്ങാൻ സമ്പത്തുണ്ടായിരുന്നു എന്നാണ് അന്നത്തെ കോൺഗ്രസുകാർ പറഞ്ഞു നടന്നത്. ആ കുടുംബത്തിൽ തന്റെ ഊഴമെത്തിയപ്പോൾ പ്രധാന മന്ത്രിയാകാൻ തയ്യാറായി വന്നതായിരുന്നു. അതേ കുടുംബ പാർട്ടിയുടെ കൈയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് വന്ന സമയം ഭാഗ്യമില്ലാതായിപ്പോയി.
എന്ത് കൊണ്ടാണ് രാഹുൽ ഗാന്ധി അടക്കമുള്ള രാഷ്ട്രീയക്കാർ നാട്ടിൽ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലോ മറ്റോ ഇത് പോലെ കുടിച്ചു ഉല്ലസിക്കാത്തത് എന്ന് ചോദിച്ചാൽ അര നൂറ്റാണ്ടിലധികം കാലത്തെ ഭരണം കൊണ്ട് ഈ നാട്ടിലെ ഭൂരിഭാഗം ജനങ്ങളും അരപ്പട്ടിണിയിലാണ് എന്ന സാമാന്യ ബോധം മനസ്സിലുള്ളത് കൊണ്ടാണ്. ചിലപ്പോൾ അവരത് കണ്ടാൽ വയലന്റാകും.
പഞ്ചാബിലെ സ്വന്തം പാർട്ടിയുടെ അഭിമാന തിരഞ്ഞെടുപ്പിൽ ഇയാളുടെ അസാനിധ്യം പാർട്ടി പോലും ചർച്ചയാക്കിയപ്പോൾ, ഡൽഹിയിലെ മുസ്ലീം ഭവനങ്ങളും കച്ചവട സ്ഥാപനങ്ങളും ബിജെപിയുടെ വർഗ്ഗീയ ബുൾഡോസറുകൾ ഇടിച്ചു നിരത്തുമ്പോൾ കഴിഞ്ഞ ആഴ്ചകളിൽ രാമ നവമി – ഹനുമാൻ ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ചു ഉത്തരേന്ത്യ മുഴുവൻ വർഗ്ഗീയ കലാപം അഴിഞ്ഞാടിയപ്പോൾ ഒരു സെൽഫി വീഡിയോയിൽ പോലും പ്രത്യക്ഷപ്പെടാത്ത മനുഷ്യനെ വിദേശത്തു പഞ്ച നക്ഷത്ര ഹോട്ടലിൽ കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ടെങ്കിൽ അതിലെന്തോ പ്രയാസമുണ്ട്.
ആലോചിച്ചു നോക്കൂ എന്ത് വിഷയത്തിന്മേലും ഇദ്ദേഹം ആകെ ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രതികരണം ട്വിറ്ററിലാണ്. അത് പോലും കാശ് കൊടുത്തു നിർത്തിയിരിക്കുന്ന സോഷ്യൽ മീഡിയ ടീം ചെയ്യുന്നതാണ്. അമേത്തിയിൽ തോറ്റ് എത്തിയ സുരക്ഷിത കൂടാരമായ വയനാടിൽ അമേത്തിയിൽ തോൽപിച്ച വനിതാ മന്ത്രി ജനസംബർക്ക പരിപാടി നടത്തി പരിഹസിക്കുന്നു. നാളെ ഈ രാജ്യം ജീവിക്കാൻ കൊള്ളാതായാൽ ഈ നാട്ടിലെ തൊഴിലാളികളുടെ – മുസ്ലീങ്ങളുടെ – ന്യൂനപക്ഷങ്ങളുടെ – മതേതര വാദികളുടെ മുന്നിൽ നേതാവായി ഇയാൾ നിൽക്കുമെന്ന് ആർക്കെങ്കിലുമുറപ്പുണ്ടോ. എവിടെയെന്ന് പോലുമറിയാതെ തന്റെ ലക്ഷ്വറികളിലേക്ക് രക്ഷപ്പെടില്ലെന്ന് കോൺഗ്രസുകാർക്ക് പോലുമുറപ്പുണ്ടോ.
അദ്ദേഹം മുഷിഞ്ഞ ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ രൂപം മാറ്റി മോഡേൺ വേഷത്തിൽ സുഹൃത്തുക്കളുമൊത്ത് മദ്യപിച്ചു ആഘോഷിക്കുന്നത് കാണുമ്പോൾ ഞാനും സന്തോഷിക്കും. അതേ വേഷത്തിൽ ഈ രാജ്യത്തെ തെരുവുകളിൽ കർഷകരുടെ – തൊഴിലാളികളുടെ സമര കേന്ദ്രങ്ങളിൽ അവരുടെ പോരാട്ടങ്ങൾ മുന്നിൽ നിന്ന് നയിച്ചു, രാജ്യത്ത് നടമാടുന്ന വർഗ്ഗീയ കലാപങ്ങൾക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചു അണിനിരന്ന്, ജന ജീവിതം ദുസ്സഹമാക്കുന്ന മുതലാളിത്ത അനുകൂല സാമ്പത്തിക നയങ്ങൾക്കെതിരെ, വില വർദ്ധനവിനെതിരെ, ഹിന്ദുത്വ അജണ്ടകൾക്കെതിരെ മുഖ്യ പ്രതിപക്ഷ പാർട്ടിയുടെ നേതാവായി ഈ തെരുവിൽ മുന്നിൽ നിന്ന് ശബ്‌ദിച്ചിരുന്നെങ്കിൽ, വിദേശത്ത് വേണ്ട ഈ ബാംഗ്ലൂരോ, മുംബൈയിലോ നഗരത്തിലെ തെരുവോരത്തെ പബ്ബിൽ വച്ചു തന്നെ അദ്ദേഹം മദ്യപിക്കുമ്പോൾ കണ്ട് ഞാനും സന്തോഷിച്ചേനെ. പറ്റുമെങ്കിൽ ഒരു ചിയേഴ്‌സ് പറഞ്ഞേനെ.























