റിപ്പോർട്ടർ ടിവിയുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം മേധാവിയായ ടിവി പ്രസാദിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്ക്. സോളാർ പീഡന കേസിലെ പരാതിക്കാരിയുടെ കത്ത് കൈവശപ്പെടുത്താൻ ഏഷ്യാനെറ്റ് ന്യൂസ് അൻപത് ലക്ഷം നൽകി എന്ന വിവരം സിബിഐ റിപ്പോർട്ടിൽ ഉണ്ടെന്ന വാർത്ത റിപ്പോർട്ടർ ടിവി സംപ്രേഷണം ചെയ്തിരുന്നു. ഇതിനെതിരെയാണ് ഏഷ്യാനെറ്റ് ന്യൂസ് നോട്ടീസ് അയച്ചിരിക്കുന്നത്.
ടിവി പ്രസാദിനെതിരെ ഇരുപത്തിയഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രസ്തുത വാർത്ത അല്പം മുൻപ് റിപ്പോർട്ടർ ടിവി തന്നെ സംപ്രേഷണവും ചെയ്തു.സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചപ്പോഴാണ് റിപ്പോർട്ടർ ടിവി ഇത് സംബന്ധിച്ച വാർത്ത സംപ്രേഷണം ചെയ്തത്.
സോളാർ കേസിലെ പരാതിക്കാരിയുടെ കത്ത് വാങ്ങാൻ ഏഷ്യാനെറ്റ് ന്യൂസ് അൻപത് ലക്ഷം രൂപ നൽകിയെന്നും, ഈ പണം വാങ്ങിയത് നന്ദകുമാർ ആണെന്നുമുള്ള വിവരം കേസിലെ ഒന്നാം സാക്ഷി സിബിഐക്ക് മൊഴി നൽകിയെന്ന വാർത്ത ആയിരുന്നു റിപ്പോർട്ടർ സംപ്രേഷണം ചെയ്തത്.ഒന്നാം സാക്ഷിയുടെ മൊഴി അന്തിമ റിപ്പോർട്ടിൽ കൃത്യമായി സിബിഐ ചേർത്തിട്ടുണ്ടെന്നുമുള്ള വിവരവും ചാനൽ നൽകിയിരുന്നു. പക്ഷെ പണം വാങ്ങിയല്ല ഏഷ്യാനെറ്റ് ന്യൂസിന് കത്ത് നൽകിയതെന്നും ചാനലിനെതിരെയുള്ള ആരോപണം തെറ്റെന്നും ടിജി നന്ദകുമാർ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ കാര്യത്തെ പറ്റി ഏഷ്യാനെറ്റ് ന്യൂസ് ഇതുവരെ യാതൊരു വിശദീകരണം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടർ ടിവിയുടെ വാദം.വാർത്ത നൽകിയ ചാനലിലെ പ്രവർത്തകർക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ചാനൽ എംഡി ആന്റോ അഗസ്റ്റിൻ വ്യക്തമാക്കിയതായും റിപ്പോർട്ടർ ടിവി അറിയിച്ചു.























