തട്ടിക്കൊണ്ട് പോകൽ കേസിന് പിന്നിൽ ഗൂഢാലോചനയെന്ന് നടൻ ജി കൃഷ്‌ണ കുമാർ. സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ മൂന്ന് ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്‌ണകുമാർ പറഞ്ഞു. കമ്പനിയുടെ ക്യൂആർ കോഡ് വർക്ക് ചെയ്യുന്നില്ലെന്ന് മറ്റൊരു ക്യൂആർ കോഡ് കാണിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കുറച്ച് കാലമായി ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടായിരുന്നു. ഓഡിറ്ററാണ് കണക്കിലെ വ്യത്യാസം വിളിച്ചറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് പറയുന്നു. പണം പോയതിനേക്കാൾ വേദന വിശ്വാസ വഞ്ചന കാണിച്ചതിലാണെന്ന് മകൾ ദിയ കൃഷ്‌ണ പറഞ്ഞു.
മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്. ജി കൃഷ്‌ണ കുമാറിനെതിരെ തട്ടിക്കൊണ്ടു പോകലിനാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നാണ് എഫ്ഐആർ. കേസിൽ മകൾ ദിയ കൃഷ്‌ണയും പ്രതിയാണ്. തട്ടിക്കൊണ്ടു പോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെചുമത്തിയാണ് കൃഷ്‌ണ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.
സ്ഥാപനത്തിലെ പണം കവർന്നതിന് വനിതാ ജീവനക്കാർക്ക് എതിരെയും കേസെടുത്തു. ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്ന് എഫ്ഐആറിൽ പറയുന്നു. കൃഷ്‌ണ കുമാറിൻ്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. മൂന്ന് ജീവനക്കാരാണ് സാമ്പത്തിക തിരിമറി നടത്തിയത്. ക്യൂആർ കോഡ് മാറ്റി 2024 മുതൽ തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്‌ണ കുമാർ നൽകിയ പരാതിയിൽ പറയുന്നു.























