തുടർച്ചയായ ഏഴാം ദിവസവും ഇന്ത്യൻ രൂപ ശക്തമായി ക്ലോസ് ചെയ്‌തു. തിങ്കളാഴ്‌ച യുഎസ് ഡോളറിനെതിരെ 31 പൈസ ഉയർന്ന് 85.67 (താൽക്കാലികം) എന്ന നിലയിലാണ് ക്ലോസ് ചെയ്‌തത്. 2025ൻ്റെ തുടക്കത്തിൽ ഉണ്ടായ എല്ലാ നഷ്ടങ്ങളും രൂപ പൂർണ്ണമായും വീണ്ടെടുത്തു എന്നതാണ് പ്രത്യേകത. ആഭ്യന്തര ഓഹരി വിപണികളിലെ പോസിറ്റീവ് പ്രവണത, പുതിയ വിദേശ മൂലധന ഒഴുക്ക്, അസംസ്കൃത എണ്ണ വിലയിലെ ഇടിവ് തുടങ്ങിയ ഘടകങ്ങൾ ഈ കുതിച്ചുചാട്ടത്തിന് പിന്നിലുണ്ട്.
ഡോളറിൻ്റെ ദുർബലതയും ഈ ഉയർച്ചക്ക് കാരണമായി. എന്നിരുന്നാലും, ലിക്വിഡിറ്റിയുടെ അഭാവം, പരസ്‌പര താരിഫ് തുടങ്ങിയ അപകട സാധ്യതകൾ ഇപ്പോഴും രൂപയ്ക്ക് ഒരു വെല്ലുവിളിയായി തുടരുന്നു.
രൂപയുടെ മൂല്യം ഇനിയും ഉയരാൻ സാധ്യത
വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം 47 പൈസ വരെ ഉയർന്നേക്കാമെന്ന് വിദഗ്‌ദർ കരുതുന്നു. ചില വിശകലന വിദഗ്‌ദർ പറയുന്നത് രൂപയുടെ മൂല്യം 85 എന്ന നിലവാരത്തെ മറികടന്ന് 84 -ലെത്തുമെന്നാണ്.
തിങ്കളാഴ്‌ചത്തെ കറൻസി മാർക്കറ്റ് ഡാറ്റ
ഇൻ്റെർബാങ്ക് ഫോറിൻ കറൻസി എക്സ്ചേഞ്ച് മാർക്കറ്റിൽ രൂപയുടെ മൂല്യം 85.93ൽ ആരംഭിച്ചു. ദിവസത്തിലെ വ്യാപാരത്തിൽ 85.49 എന്ന ഉയർന്ന നിലയിലും 86.01 എന്ന താഴ്ന്ന നിലയിലും എത്തിയ ശേഷം ഒടുവിൽ 85.67 ൽ ക്ലോസ് ചെയ്‌തു. കഴിഞ്ഞ വ്യാപാര ദിനമായ വെള്ളിയാഴ്‌ച യുഎസ് ഡോളറിനെതിരെ 38 പൈസ ഉയർന്ന് 85.98 ൽ ക്ലോസ് ചെയ്‌തു. തുടർച്ചയായ ഏഴാം സെഷനിലും രൂപയുടെ മൂല്യം 154 പൈസയുടെ മൊത്തം നേട്ടം രേഖപ്പെടുത്തി. 2024 ഡിസംബർ 31-ന്, രൂപയുടെ മൂല്യം 85.64 ൽ ക്ലോസ് ചെയ്‌തു.
ഉയർച്ചയ്ക്ക് പിന്നിലെ കാരണം?
എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസിലെ റിസർച്ച് അനലിസ്റ്റ് ദിലീപ് പർമറിൻ്റെ അഭിപ്രായത്തിൽ, ഇന്ത്യൻ രൂപ വാർഷിക നഷ്‌ടം തിരിച്ചുപിടിച്ചു. വിദേശ ബാങ്കുകളും കയറ്റുമതിക്കാരും നടത്തിയ ഡോളർ വിൽപ്പന, ആഭ്യന്തര ഓഹരി വിപണിയിൽ വിദേശ ഫണ്ടുകൾ നടത്തിയ വാങ്ങലുകൾ, ആർബിഐയുടെ യു.എസ്.ഡി/ഐഎൻആർ സ്വാപ്പ് പ്രകാരം വാങ്ങലുകളിലെ കുറവ് എന്നിവ രൂപയെ പിന്തുണച്ചു.
ഏപ്രിൽ രണ്ടിന് നിർദിഷ്‌ഠ പരസ്‌പര താരിഫ് നടപ്പാക്കലിന് മുന്നോടിയായി യുഎസ് പ്രതിനിധി ഇന്ത്യ സന്ദർശിച്ചതും പോസിറ്റീവ് വികാരങ്ങൾ സൃഷ്ടിക്കുന്നു. സമീപകാലത്ത്, യു.എസ്.ഡി/ഐഎൻആർ 85.20 എന്ന സപ്പോർട്ട് ലെവലിനും 86.05 എന്ന റെസിസ്റ്റൻസ് ലെവലിനും ഇടയിൽ തുടരാം.
ഓഹരി വിപണിയിൽ വൻ കുതിപ്പ്
അതേസമയം, ഡോളർ സൂചിക 0.09 ശതമാനം ഇടിഞ്ഞ് 103.99 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്‌സ് 0.54 ശതമാനം ഉയർന്ന് 72.55 ഡോളറിലെത്തി. ഇന്ത്യൻ ഓഹരി വിപണിയിലും വൻ ഉയർച്ചയുണ്ടായി. ബിഎസ്ഇ സെൻസെക്‌സ് 1,078.87 പോയിന്റ് അഥവാ 1.40 ശതമാനം നേട്ടത്തോടെ 77,984.38 പോയിന്റിൽ ക്ലോസ് ചെയ്‌തു. അതേസമയം, നിഫ്റ്റി 307.95 പോയിന്റ് അഥവാ 1.32 ശതമാനം ഉയർന്ന് 23,658.35 പോയിന്റിൽ ക്ലോസ് ചെയ്‌തു.
വിദേശ നിക്ഷേപകരുടെ വാങ്ങൽ
വിനിമയ ഡാറ്റ പ്രകാരം, വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വെള്ളിയാഴ്‌ച 7,470.36 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇതിനുപുറമെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രകാരം, മാർച്ച് 14-ന് അവസാനിച്ച ആഴ്‌ചയിൽ രാജ്യത്തിൻ്റെ വിദേശനാണ്യ കരുതൽ ശേഖരം 305 മില്യൺ യുഎസ് ഡോളർ വർദ്ധിച്ച് 654.271 ബില്യൺ യുഎസ് ഡോളറിലെത്തി. കഴിഞ്ഞ ആഴ്ചയിൽ, മൊത്തം കരുതൽ ശേഖരം 15.267 ബില്യൺ യുഎസ് ഡോളർ വർദ്ധിച്ച് 653.966 ബില്യൺ യുഎസ് ഡോളറിലെത്തി. രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ ആഴ്‌ചയിലെ വർധനവാണിത്.
കൂടുതൽ സാധ്യതകൾ
രൂപയുടെ മൂല്യം അടുത്തിടെ ശക്തി പ്രാപിച്ച സാഹചര്യത്തിൽ ഈ കുതിപ്പ് എത്രകാലം തുടരുമെന്ന് നിക്ഷേപകരും വിശകലന വിദഗ്‌ദരും ഉറ്റുനോക്കുകയാണ്. ആഗോള ഘടകങ്ങൾക്ക് പുറമെ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ വീണ്ടെടുക്കലും നിക്ഷേപ വരവും രൂപയുടെ മൂല്യത്തെ ബാധിക്കും. വിദേശ മൂലധന ഒഴുക്ക് ഈ രീതിയിൽ തുടരുകയും ക്രൂഡ് ഓയിൽ വില താഴ്ന്ന നിലയിൽ തുടരുകയും ചെയ്‌താൽ രൂപ കൂടുതൽ ശക്തിപ്പെട്ടേക്കാം.























