ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ കമ്മീഷണറുമായ എൻ. വാസു സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അദ്ദേഹം അപ്പീൽ നൽകിയത്. ശൈത്യകാല അവധിയിലുള്ള സുപ്രീംകോടതി തിങ്കളാഴ്ചയോടെ ജാമ്യഹർജി പരിഗണിക്കുമെന്നാണ് വിവരം.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൂർണ്ണമായും സഹകരിച്ചിട്ടുണ്ടെന്നും, കേസിലെ ഗൂഢാലോചനയിൽ തനിക്ക് പങ്കില്ലെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ എൻ. വാസു വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ ഏജൻസികളോട് സഹകരിച്ചതിനാൽ ഇനി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ദേവസ്വം കമ്മീഷണറായി പ്രവർത്തിച്ചിരുന്ന കാലത്ത് എക്സിക്യൂട്ടീവ് ഓഫീസർക്ക് ലഭിച്ച ഒരു കത്ത് ബോർഡിന് കൈമാറിയതും, ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന സമയത്ത് ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച ഒരു ഇ-മെയിൽ വേണ്ടത്ര പരിശോധിക്കാതിരുന്നതുമാണ് തനിക്കെതിരായ പ്രധാന ആരോപണങ്ങളെന്ന് വാസു കോടതിയെ അറിയിച്ചു.
അഭിഭാഷക ആൻ മാത്യൂ മുഖേന സമർപ്പിച്ച ജാമ്യഹർജിയിൽ, അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ നടപടികളോടും താൻ പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും അതിനാൽ കൂടുതൽ കസ്റ്റഡി അനാവശ്യമാണെന്നും എൻ. വാസു ആവർത്തിച്ചു.























