ടെലിവിഷൻ പരമ്പരകൾക്ക് സെൻസർഷിപ്പ് വേണമെന്നാവശ്യപ്പെട്ട് മുതിർന്ന സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി. സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമാണെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും അദേഹം പറഞ്ഞു. പത്തിലധികം പരമ്പരകൾ സ്വന്തമായി നിർമ്മിച്ച് സംവിധാനം ചെയ്‌തയാളാണ്. സ്വന്തമായി പരമ്പര നിർമ്മിച്ചു കൊണ്ടിരുന്ന കാലത്തുതന്നെ സെൻസർഷിപ്പിൻ്റെ ആവശ്യകതയെ കുറിച്ച് താൻ സംസാരിച്ചിരുന്നെന്നും ശ്രീകുമാരൻ തമ്പി പറയുന്നു.
മലയാളി സ്ത്രീകൾ മുഴുവൻ കുശുമ്പികളും കുന്നായ്‌മക്കാരികളും ആണെന്ന് സ്ഥാപിക്കപ്പെടുന്ന കഥകൾക്ക് അവസാനമുണ്ടാകണമെന്നും സത്യം പറയുന്ന പ്രേംകുമാറിനെ പോലുള്ളവർക്കെതിരെ ചന്ദ്രഹാസമിളക്കുകയല്ല വേണ്ടതെന്നും അദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെആയിരുന്നു അദേഹത്തിൻ്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം:
പരമ്പരകൾക്ക് സെൻസർഷിപ്പ് വേണം
സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമാണെന്ന് ആദ്യം ആവശ്യപ്പെട്ടത് ഞാനാണ്. മോഹനദർശനം, മേളപ്പദം, (രണ്ടും -ദൂരദർശൻ) അക്ഷയപാത്രം, സപത്നി, അക്കരപ്പച്ച, ദാമ്പത്യഗീതങ്ങൾ, അമ്മത്തമ്പുരാട്ടി (അഞ്ചും- ഏഷ്യാനെറ്റ്), അളിയന്മാരും പെങ്ങന്മാരും, കോയമ്പത്തൂർ അമ്മായി (രണ്ടും- അമൃത ടിവി) പാട്ടുകളുടെ പാട്ട്, (സൂര്യ ടിവി) ബന്ധുവാര് ശത്രുവാര് (മഴവിൽ മനോരമ) എന്നീ പരമ്പരകൾ സ്വന്തമായി നിർമ്മിച്ച് സംവിധാനം ചെയ്‌ത വ്യക്തിയാണ് ഞാൻ. ദേശാഭിമാനി വാരികയിൽ വർഷങ്ങൾക്ക് മുമ്പ് പരസ്യപ്പെടുത്തിയ എൻ്റെ അഭിമുഖത്തിലാണ് ഈ ശക്തമായ അഭിപ്രായം ഞാൻ പ്രകടിപ്പിച്ചത്.
സ്വന്തമായി പരമ്പര നിർമ്മിച്ചു കൊണ്ടിരുന്ന സമയത്ത് തന്നെയാണ് ഞാൻ ഈ അഭിപ്രായം തുറന്നു പറഞ്ഞത്. ഇതിനെ പിന്തുണച്ചു കൊണ്ട് മാതൃഭൂമി ടിവിയും മറ്റും അക്കാലത്ത് ചർച്ചകൾ നടത്തുകയുണ്ടായി. ഇപ്പോൾ അതേ അഭിപ്രായം ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ പ്രേംകുമാർ പ്രകടിപ്പിച്ചിരിക്കുന്നു. ഞാൻ അദ്ദേഹത്തോട് പൂർണ്ണമായും യോജിക്കുന്നു. എന്നാൽ പ്രേംകുമാറിനെ എതിർത്തു കൊണ്ട് ആരൊക്കെയോ രംഗത്തു വന്നിരിക്കുന്നതായി കാണുന്നു. തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമയ്ക്ക് സെൻസർഷിപ്പ് വേണം, വീടുകളിൽ പ്രദർശിപ്പിക്കുന്ന സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമില്ല എന്ന് പറയുന്നതിലെ അനൗചിത്യം ബന്ധപ്പെട്ടവർ മനസ്സിലാക്കണം.
ഇപ്പോൾ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന പരമ്പരകളിലെ ചില രംഗങ്ങളെങ്കിലും ‘‘എൻഡോസൽഫാനേ’‘ക്കാൾ കൂടുതൽ വിഷം വിളമ്പുന്നവയാണ്. ഒരു സ്ത്രീയെ നശിപ്പിക്കാനായി എന്ത് ദ്രോഹവും ചെയ്യാൻ മറ്റൊരു സ്ത്രീയോ സ്ത്രീകളോ തയ്യാറാകുന്നതാണ് പ്രധാന പ്രമേയം. ഈ കൂട്ടത്തിൽ അമ്മയും അമ്മായിയമ്മയും സഹോദരികളും നാത്തൂന്മാരുമൊക്കെ മാറിമാറിയോ ഒരുമിച്ചോ വരും.
മലയാളി സ്ത്രീകൾ മുഴുവൻ കുശുമ്പികളും കുന്നായ്‌മക്കാരികളും ആണെന്ന് സ്ഥാപിക്കപ്പെടുന്ന കഥകൾ. ഈ അനീതിക്ക് അവസാനമുണ്ടായേ മതിയാകൂ. സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരും ബന്ധപ്പെട്ട ചാനലുകളും ഇനിയെങ്കിലും ഒരു ആത്മപരിശോധനക്ക് തയ്യാറാകണം. അല്ലാതെ സത്യം പറയുന്ന പ്രേംകുമാറിനെ പോലുള്ളവർക്കെതിരെ ചന്ദ്രഹാസമിളക്കുകയല്ല വേണ്ടത്.























