ആന്ധ്രാപ്രദേശിലെ മരേഡുമില്ലിയുടെ സമീപ പ്രദേശങ്ങളിലുണ്ടായ വെടിവയ്പ്പിൽ ഏഴ് മാവോയിസ്റ്റുകൾ കൂടികൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നതായി ഇൻ്റെലിജൻസ് എഡിജിപി മഹേഷ് ചന്ദ്ര ലദ്ദ വിജയവാഡയിൽ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആറ് മാവോയിസ്റ്റുകൾ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.
ഓപ്പറേഷൻ്റെ തുടർച്ചയായി, ബുധനാഴ്‌ച വരെ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി ഫീൽഡിൽ നിന്ന് ലഭിച്ച വിവരങ്ങൾ പറയുന്നു. ബുധനാഴ്‌ചത്തെ ഓപ്പറേഷൻ ചൊവ്വാഴ്‌ച നടന്ന പ്രാരംഭ വെടിവയ്പ്പ് സ്ഥലത്ത് നിന്ന് ഏകദേശം ഏഴ് കിലോമീറ്റർ അകലെ ആയിരുന്നുവെന്ന് ലദ്ദ പറഞ്ഞു.
അല്ലൂരി സീതാരാമരാജു ജില്ലയിലെ മരേഡുമില്ലിയിൽ രാവിലെ 7 മണിയോടെ ഏഴ് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കൊല്ലപ്പെട്ടവരെ തിരിച്ചറിയൽ പുരോഗമിക്കുമ്പോഴും, അവരിൽ ഒരാൾ ടെക് ശങ്കർ എന്ന മേതുരി ജോഖ റാവു ആണെന്ന് തിരിച്ചറിഞ്ഞതായും ലദ്ദ പറഞ്ഞു.
ശ്രീകാകുളം സ്വദേശിയായ ശങ്കർ ആന്ധ്ര- ഒഡീഷ അതിർത്തിയുടെ (എഒബി) ഇൻ ചാർജ് (സിസിഎം) ആയിരുന്നു. ആയുധ നിർമ്മാണം, ആശയവിനിമയം തുടങ്ങിയ സാങ്കേതിക പ്രവർത്തനങ്ങളിൽ വൈദഗ്‌ദ്യം നേടിയിരുന്നുവെന്ന് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
ലദ്ദയുടെ അഭിപ്രായത്തിൽ, ശങ്കർ ഏകദേശം 20 വർഷമായി മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നു, തുടർച്ചയായ സുരക്ഷാ നടപടികൾ കാരണം അദ്ദേഹത്തിന് താമസം മാറേണ്ടി വന്നു. ശ്രീകാകുളം സ്വദേശിയായ ശങ്കർ, പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനത്തേക്ക് വന്നിരിക്കാമെന്ന് ലദ്ദ കുറിച്ചു.
ചൊവ്വാഴ്‌ച മാരേഡുമില്ലി മണ്ഡലിലെ വനപ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഉന്നത നക്‌സലൈറ്റ് കമാൻഡർ മാദ്‌വി ഹിദ്‌മയും ഭാര്യയും ഉൾപ്പെടെ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായിരുന്ന ഹിദ്‌മയുടെ മരണത്തെ “ശവപ്പെട്ടിയിലെ അവസാന ആണി” -എന്നാണ് ഛത്തീസ്ഗഡ് പോലീസ് വിശേഷിപ്പിച്ചത്.
ബസ്‌തറിന് പുറമെ ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന, മഹാരാഷ്ട്ര എന്നിവയുടെ ചില ഭാഗങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ദണ്ഡകാരണ്യത്തിലെ മാവോയിസ്റ്റുകളുടെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പിഎല്‍ജിഎ) ബറ്റാലിയന്‍ നമ്പര്‍ 1ൻ്റെ തലവനായിരുന്നു ഹിദ്‌മ, എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.























