കോഴിക്കോട്, താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിൻ്റ മരണത്തില്‍ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. അഞ്ചുപേരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു. പരീക്ഷയെഴുതാൻ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കും.
ഷഹബാസിൻ്റ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിശദീകരണം തേടി.
ലഹരിയും സിനിമയിലെ വയലന്‍സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാന തലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കണമെന്നും ആവശ്യമുയർന്നു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഷഹബാസ് ചികിത്സയിലായിരുന്നു. കഴിഞ്ഞ രാത്രി 12.30 -ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷന്‍ ക്ലാസിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ ഹയര്‍ സെക്കൻ്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കൻ്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്‌പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവര്‍ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികള്‍ ഷഹബാസിനെ മര്‍ദിച്ചത്.