രാഹുല്‍ ഗാന്ധി ഉൾപ്പെടെ ചര്‍ച്ച നടത്തിയെങ്കിലും ലേഖന വിവാദത്തില്‍ തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ തയാറാകാതെ ശശി തരൂര്‍. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ മാധ്യമങ്ങളെ കണ്ടപ്പോഴും താന്‍ എഴുതിയ ലേഖനം കൃത്യമായ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം .
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഡേറ്റ അല്ല താന്‍ ഉദ്ധരിച്ചത്. മറ്റ് ഏജന്‍സികള്‍ നല്‍കുന്നതാണ്. ഇത് തെറ്റാണെന്ന് തെളിയിച്ചാല്‍ തന്റെ നിലപാട് മാറ്റാം എന്നായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വിളിച്ചു വരുത്തിയാണ് ശശി തരൂരുമായി ചര്‍ച്ച നടത്തിയത്. കോൺഗ്രസ് നിലപാടിന് വിരുദ്ധമായി മോദിയുടെ യുഎസ് സന്ദര്‍ശനത്തെ പുകഴ്ത്തിയതിലെ അതൃപ്തി രാഹുല്‍ അറിയിച്ചു. മറുപടിയായി ശശി തരൂര്‍ ഉന്നയിച്ചത് താന്‍ പാര്‍ട്ടിയില്‍ നിന്ന് അനുഭവിക്കുന്ന അവഗണനകളാണ്.
കോൺഗ്രസ് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കാറില്ല. നിലവിലെ വര്‍ക്കിങ് കമ്മറ്റിയംഗമായിട്ടും കേരളത്തിലെ യോഗങ്ങള്‍ അറിയിക്കുന്നില്ല. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ഒരു മുറി പോലും തനിക്ക് ഇതുവരെ അനുവദിച്ചില്ലെന്നും ശശി തരൂര്‍ പരാതിയായി പറഞ്ഞു .
ഇവയെല്ലാം പരിഹരിക്കാം എന്ന് പറഞ്ഞാണ് ചര്‍ച്ച അവസാനിച്ചതെങ്കിലും ശശി തരൂര്‍ തന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. ഇനിയും തന്നെ വളഞ്ഞിട്ട് ആക്രമിച്ചാല്‍ കടുത്ത നിലപാട് എന്നതാണ് തരൂരിന്റെ തീരുമാനം. ഈ ശക്തമായ നിലപാടിലെ അപകടം കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ക്കും മനസിലായിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ശശി തരൂരിനെതിരായ വിമര്‍ശനങ്ങളില്‍ ഒരു അയവു വരുത്തിയത്.
ശശി തരൂര്‍ വലിയ ദ്രോഹമൊന്നും പറഞ്ഞിട്ടില്ല എന്ന പ്രസ്താവനയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എത്തിയതും അനുനയനത്തിന്റെ ഭാഗമാണ്. തരൂര്‍ പറഞ്ഞതിനെ വ്യാഖ്യാനിച്ച് വലുതാക്കിയതാണ്. ഈ വിഷയത്തില്‍ കൂടുതല്‍ സംസാരം വേണ്ടെന്ന് പറഞ്ഞപ്പോള്‍ത്തന്നെ എല്ലാവരും അത് നിര്‍ത്തി. ചര്‍ച്ച നടത്താന്‍ ഇവിടെ യുദ്ധമൊന്നും ഉണ്ടായില്ലെന്നും പറഞ്ഞ് വിവാദം അവസാനിപ്പിക്കാനാണ് സുധാകരന്‍ ശ്രമിച്ചത്.