ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വർണ്ണം മറിച്ചു വിറ്റുവെന്ന് സമ്മതിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി. സ്പോൺസർമാരിൽ നിന്നും ലഭിച്ച സ്വർണ്ണവും പണമാക്കി. പണം ഭൂമി ഇടപാടുകൾക്ക് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്‌ണൻ പോറ്റി സമ്മതിച്ചു. ശനിയാഴ്‌ചത്തെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്.
രേഖകൾ ഉണ്ണികൃഷ്‌ണൻ പോറ്റി നശിപ്പിച്ചെന്നും സംശയം. ഇതിന് പിന്നാലെ ആയിരുന്നു ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്.
ശബരിമല സ്വർണ്ണ കൊള്ളയിൽ പ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ വീട്ടിൽ നടന്ന പരിശോധനയിൽ നിർണായക രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ ഭൂമി ഇടപാടുകളുടെ രേഖകൾ കസ്റ്റഡിയിൽ എടുത്തിരുന്നു.
കൂടാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും സ്വർണവും ഉൾപ്പെടെ പോറ്റിയുടെ ഹാർഡ് ഡിസ്ക്കും അന്വേഷണ സംഘം പിടിച്ചെടുത്തു. പത്ത് മണിക്കൂറോളം ആണ് അന്വേഷണ സംഘം പോറ്റിയുടെ വീട്ടിൽ പരിശോധന നടത്തിയത്.
തിരുവനന്തപുരം കിളിമാനൂരിലെ പോറ്റിയുടെ വീട്ടിലെത്തിച്ച് ആയിരിക്കും ആദ്യ തെളിവെടുപ്പ്. അതേസമയം, മുരാരി ബാബു ഉൾപ്പെടെയുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്തേക്കും. ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയതായാണ് .
വിശ്വാസ വഞ്ചന നടത്തി ഉണ്ണികൃഷ്‌ണൻ പോറ്റി ശബരിമലയിൽ നിന്നും രണ്ടു കിലോ സ്വർണ്ണം കവർച്ച നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ തട്ടിയെടുത്ത സ്വർണ്ണം എന്ത് ചെയ്‌തുവെന്ന് വ്യക്തമാക്കിയിരുന്നില്ല. ശനിയാഴ്‌ച വൈകുന്നേരം മുതൽ എസ്ഐടി നടത്തിയ ചോദ്യം ചെയ്യലിൽ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിച്ചു.























