ബ്രിട്ടൻ ഉൾപ്പടെ വിവിധ രാജ്യങ്ങളുടെ പ്രത്യേക സൈനികർ യുക്രെയ്നിലെത്തി റഷ്യൻ അധിനിവേശത്തിനെതിരെ പൊരുതുന്നു എന്ന് വെളിപ്പെടുത്തൽ. ഓൺലൈനായി ചോർന്നുകിട്ടിയ അതിരഹസ്യ രേഖകളിലാണ് വിവരങ്ങളുള്ളത്. പല രാജ്യക്കാരുണ്ടെങ്കിലും എണ്ണത്തിൽ വളരെ കുറവാണ് എല്ലാവരും. കൂടുതൽ പേരുള്ള യു.കെയിൽനിന്ന് 50 പേർ, ലാറ്റ്‍വിയ- 17, ഫ്രാൻസ്- 15, യു.എസ്- 14, നെതർലൻഡ്സ്- 1 എന്നിങ്ങനെയാണ് വിദേശ സൈനികരുടെ സാന്നിധ്യം.
എന്നാൽ ഇവർ എവിടെയാണെന്നത് ഉൾപ്പെടെ വിവരങ്ങൾ ചോർന്ന രേഖയിലില്ല. ഉക്രെയ്നെതിരെ മാത്രമല്ല, നാറ്റോക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് അടുത്തിടെ റഷ്യ കുറ്റപ്പെടുത്തിയിരുന്നു. ഇത് സാധൂകരിക്കുന്നതാണ് പുതിയ റിപ്പോർട്ട്. ചോർന്നുകിട്ടിയ രഹസ്യ രേഖ യഥാർഥമാണെന്ന് പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്.
ഉക്രെയ്നിൽ പടിഞ്ഞാറൻ രാജ്യങ്ങൾ എത്തിച്ച ആയുധങ്ങൾ, അവയുടെ വിന്യാസം എന്നിവ ഉൾപ്പെടെ സുപ്രധാന വിവരങ്ങളുള്ളതാണ് ചോർന്ന രേഖകൾ. നിലവിൽ രാജ്യത്തിന്റെ വ്യോമപ്രതിരോധ ശേഷി കുറഞ്ഞുവരികയാണെന്നും റഷ്യക്കെതിരെ പിടിച്ചുനിൽക്കാനാകുന്നതല്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. യുദ്ധത്തിൽ 124,500നും 131,000നുമിടയിൽ യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടതായാണ് ഇതിലുള്ളത്. റഷ്യൻ ഭാഗത്താകുമ്പോൾ 189,500നും 223,000നും ഇടയിലും.























