യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമത്തിന് രാജ്യത്ത് നിന്ന് തന്നെയുള്ള ചിലയാളുകൾ തുരങ്കം വെച്ചെന്ന് വ്യക്തമാക്കി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. പണം വാങ്ങി ക്ഷമിക്കുന്നത് ആത്മാഭിമാനത്തെ ബാധിക്കുമെന്ന തരത്തിൽ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് സന്ദേശം നൽകിയാണ് മോചന ശ്രമങ്ങളെ മുടക്കാൻ ശ്രമിച്ചതെന്നാണ് കാന്തപുരം പറയുന്നത്.
അതേസമയം വളരെ കുറച്ച് ചില ആളുകളാണ് ഈ പ്രവൃത്തി ചെയ്തത് എന്നും ഭൂരിപക്ഷം പേരും തന്‍റെ ശ്രമത്തിന് പിന്തുണ നൽകി എന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജീവജാലങ്ങൾക്കും ഗുണം നൽകുന്ന നിയമമാണ് ഇസ്‌ലാമിൽ. അത് മുൻ നിർത്തിയാണ് തൽക്കാലം നിമിഷപ്രിയയെ സംരക്ഷിക്കാൻ സാധിച്ചത്. നിയമപരമായിട്ടല്ല, മതപരമായിട്ടാണ് ഇടപെട്ടത് എന്നും അദ്ദേഹം പറഞ്ഞു.























