ദക്ഷിണ കൊറിയയിൽ പട്ടിയിറച്ചി കച്ചവടം നിരോധിച്ചു. കൊറിയൻ പാർലമെന്റ് ഇത് സംബന്ധിച്ച് നിയമം പാസാക്കി. മൂന്ന് വർഷം കൊണ്ട് ഘട്ടംഘട്ടമായി കച്ചവടം നിർത്താനും മൂന്ന് വർഷത്തിന് ശേഷം 2027 ല്‍ നായ മാംസം കച്ചവടം ചെയ്യുന്നത് പൂർണമായി നിർത്തലാക്കാനാണ് സർക്കാർ തീരുമാനം. ഇതോടെ നിയമം പൂര്‍ണമായും പ്രാബല്യത്തിൽ വരുത്താനുമാണ് കൊറിയൻ പാർലമെന്റിന്റെ തീരുമാനം. മൃഗാവകാശ സംഘടനകളുടെ പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ പുതിയ തീരുമാനം എടുത്തത്. ഉഭയകക്ഷി കാർഷിക സമിതിയുടെ യോഗത്തിൽ തീരുമാനത്തിന് അംഗീകാരം ലഭിച്ചതോടെയാണ് പാർലമെന്റിൽ ബിൽ വോട്ടിനിട്ടത്. 208 വോട്ടുകളോടെയാണ് പാർലമെന്റിൽ തീരുമാനം പാസായത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊറിയയിൽ നായ മാംസത്തിന്റെ ഉപഭോഗം കുറയുന്നുണ്ടെങ്കിലും റെസ്റ്റോറന്റുകളിൽ നായ മാസം വിൽക്കുന്നുണ്ട്. മുതിർന്ന തലമുറയുടെ ഇഷ്ടഭക്ഷണം കൂടിയാണ് നായമാംസം. കഴിഞ്ഞ നവംബറിൽ സമാനമായ ബിൽ പാസാക്കാൻ കൊറിയൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും മാംസത്തിനായി നായകളെ വളർത്തുന്നവരിൽ നിന്ന് പ്രതിഷേധം ഉയർന്നു. നായ മാംസകച്ചവടം നിരോധിക്കുന്നത് ഉപജീവനമാർഗ്ഗം ഇല്ലാതാക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ബിൽ പാസാക്കിയാൽ ദക്ഷിണ കൊറിയയിലെ സിയോളിൽ 20 ലക്ഷം നായ്ക്കളെ അഴിച്ചുവിടുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മാംസത്തിനായി നായ്ക്കളെ വളർത്തുന്നതും കശാപ്പുചെയ്യുന്നതും നായ മാംസത്തിന്റെ വിൽപ്പനയും നിരോധിക്കുന്നതാണ് പുതിയ നിയം. നിയമം ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവോ 30 മില്യൺ പിഴയോ ലഭിക്കും. നിയമം മൂലം വ്യാപാരം നഷ്ടമാകുന്ന കർഷകർക്കും ഇറച്ചി വ്യാപാരികൾക്കും മറ്റ് ബിസിനസുകൾക്കും സർക്കാർ നഷ്ടപരിഹാരവും പിന്തുണയും നൽകുമെന്ന് പാർലമെന്റിൽ പാസാക്കിയ ബില്ലിൽ പറയുന്നു. ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ കണക്കനുസരിച്ച് ദക്ഷിണ കൊറിയയിൽ ഒരു വർഷത്തിൽ ഏകദേശം 10 ലക്ഷം നായ്ക്കളെ കൊലപ്പെടുത്തുന്നതായിട്ടാണ് കണക്ക്. കൊറിയൻ കാർഷിക മന്ത്രാലയത്തിന്റെ 2022 ഏപ്രിലിലെ കണക്കനുസരിച്ച് ഏകദേശം 1,100 ഫാമുകളിലായി 570,000 നായ്ക്കളെ വളർത്തുകയും 1,600 റെസ്റ്റോറന്റുകളിൽ മാംസം വിളമ്പുകയും ചെയ്തിട്ടുണ്ട്. അതേസമയം പാർലമെന്റിന്റെ പുതിയ നിയമത്തിനെതിരെ അപ്പീൽ സമർപ്പിക്കുമെന്നും പ്രതിഷേധ റാലികൾ ആരംഭിക്കുമെന്നും നായ കർഷകരും പ്രതികരിച്ചു.























