ഷാഫിക്കും രാഹുലിനും എതിരായ തന്‍റെ നിലപാടുകളിലും പരാതികളിലും ഉറച്ചു നിൽക്കുന്നതായി യൂത്ത് കോൺഗ്രസ് നേതാവ് എംഎ ഷഹനാസ്. ഷാഫി പറമ്പിൽ എംപി രാഹുൽ വിഷയത്തിൽ പാലിക്കുന്ന മൗനം കുറ്റകരമാണെന്നും അവർ പറഞ്ഞു. അദ്ദേഹം എല്ലാ കാലത്തും പാലിച്ച കുറ്റകരമായ മൗനം കാരണം ബലിയാടായിട്ടുള്ള ഒരുപാട് പെൺകുട്ടികൾ ഉണ്ടെന്നും, ഈ കുട്ടികളുടെ മാനത്തിന് ഉത്തരം പറയേണ്ട ഉത്തരവാദിത്തം ഷാഫിക്കുണ്ടെന്നും എംഎ ഷഹനാസ് കൂട്ടിച്ചേർത്തു.
താൻ മാത്രമല്ല യൂത്ത് കോൺഗ്രസിലെയും മഹിളാ കോൺഗ്രസിലെയും പല സ്ത്രീകളും ഈ വിഷയത്തെ കുറിച്ച് ഷാഫി പറമ്പിലിനോട് പറഞ്ഞിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. അപ്പോഴെല്ലാം അദ്ദേഹം മൗനം പാലിച്ചെങ്കിൽ അത് വലിയ തെറ്റാണെന്നും അവർ പറഞ്ഞു.
പോസ്റ്റ് പിൻവലിക്കണമെന്ന് കോഴിക്കോടുള്ള ഒരു നേതാവ് ആവശ്യപ്പെട്ടെന്നും എന്നാൽ താൻ പറഞ്ഞ വെളിപ്പെടുത്തലുകളിൽ ഉറച്ചു നിൽക്കുന്നതായും എംഎ ഷഹനാസ് വ്യക്തമാക്കി. പരാതിയുമായി വന്ന ആദ്യത്തെ സ്ത്രീയുടെ ഐഡൻ്റിറ്റി പുറത്ത് വിട്ടുകൊണ്ടുള്ള സോഷ്യൽ മീഡിയയിലെ രാഹുലിൻ്റെ അണികളുടെ അഴിഞ്ഞാട്ടവും, രണ്ടാമത്തെ പെൺകുട്ടിയുടെ പരാതിയും തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായത് കൊണ്ടാണ് താൻ പ്രതികരിച്ചതെന്നും അവർ വ്യക്തമാക്കി.























