സന്ദർശകൻ കാൽവഴുതി വീണപ്പോൾ 300 വര്‍ഷം പഴക്കമുള്ള ഒരു പെയിന്റിംഗ് കീറിനശിച്ചു. ഇറ്റലിയിലെ ഫ്‌ളോറന്‍സിലെ പ്രശസ്‌തമായ ഉഫിസി ഗാലറിയിൽ ഫോട്ടോക്ക് പോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആണ് സംഭവം.
1712ൽ ആൻ്റെൺ ഡൊമെനിക്കോ ഗബ്ബിയാനി സൃഷ്ടിച്ച ടസ്‌കൻ രാജകുമാരൻ ഫെർഡിനാണ്ടോ ഡി മെഡിസിയുടെ ഛായാചിത്രമാണ് ഈ പെയിന്റിംഗ്. കലാസൃഷ്ടിയിൽ ചാരിയിരിക്കുമ്പോൾ സന്ദർശകൻ പിന്നിലേക്ക് വീണതിനെ തുടർന്ന് കീറിപ്പോകുക ആയിരുന്നു. ‘ഫ്‌ളോറന്‍സും യൂറോപ്പും: പതിനെട്ടാം നൂറ്റാണ്ടിലെ കലകള്‍’ എന്ന പ്രദര്‍ശനത്തിൻ്റെ ഭാഗമായിട്ടാണ് ഈ പെയിന്റിംഗ് പ്രദര്‍ശിപ്പിച്ചിരുന്നത്.
കേടുപാടുകൾ വേഗത്തിൽ നന്നാക്കാൻ കഴിയുമെന്ന് മ്യൂസിയം ബിബിസിയോട് വിശദീകരിച്ചു. എന്നാൽ ഭാവിയിൽ സന്ദർശകരുടെ പെരുമാറ്റത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഡയറക്ടർ സിമോൺ വെർഡെ മുന്നറിയിപ്പ് നൽകി. സോഷ്യല്‍ മീഡിയയില്‍ മീമുകള്‍ ഉണ്ടാക്കാനായി സെല്‍ഫികള്‍ എടുക്കാന്‍ വരുന്ന സന്ദര്‍ശകരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും ഇവര്‍ പല പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രാധാന്യം ഊന്നിപ്പറയുന്ന, ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള പുതിയ നടപടികൾ ഉഫിസി ഗാലറി ഇപ്പോൾ പരിഗണിക്കുന്നു.
സന്ദര്‍ശകനെ പോലീസ് തിരിച്ചറിഞ്ഞതായും ജുഡീഷ്യല്‍ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്‌തതായും ഗാലറി അധികൃതര്‍ അറിയിച്ചു. നേരത്തെ വാന്‍ ഗോഗിൻ്റെ ഒരു കസേരക്കും ഇതുപോലെ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഒരു സന്ദര്‍ശകന്‍ കസേരയില്‍ ഇരുന്നപ്പോള്‍ അയാളുടെ ഭാരം താങ്ങാനാവാതെ കസേരയുടെ കാലുകള്‍ ഒടിയുകയായിരുന്നു.
വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:























