ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയില്‍ താലിബാന്‍ നയതന്ത്ര പ്രതിനിധിയെ നിയമിച്ചു. താലിബാന്‍ കാബൂളിൻ്റെ നിയന്ത്രണം ഏറ്റെടുത്ത് അഞ്ചുവര്‍ഷത്തിന് ശേഷമാണ് സ്ഥിരം പ്രതിനിധിയെത്തുന്നത്. താലിബാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന പ്രതിനിധി മുഫ്‌തി നൂര്‍ അഹമ്മദ് നൂര്‍ ഡല്‍ഹിയിലെത്തി. എംബസിയില്‍ അഫ്ഗാന്‍ പതാകയും ജീവനക്കാരെയും നിലനിര്‍ത്തും.
താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുടെ ഒക്ടോബര്‍ 25-ലെ ഡല്‍ഹി സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയും അഫ്ഗാന്‍ ഭരണകൂടവും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായിരുന്നു. അന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് അമീര്‍ ഖാന്‍ മുത്തഖിയെ സ്വീകരിച്ചത്. കാബൂള്‍ ആസ്ഥാനമായ അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ആദ്യ പൊളിറ്റിക്കല്‍ ഡിവിഷൻ്റെ ഡയറക്ടര്‍ ജനറലായ നൂര്‍ ഇതുവരെ ഔദ്യോഗികമായി നിയമന കത്തുകള്‍ കൈമാറിയിട്ടില്ല.
2023ല്‍ താലിബാൻ നയതന്ത്രജ്ഞനെ നിയമിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും എംബസി ജീവനക്കാര്‍ നീക്കത്തെ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്, മുംബൈയിലെ കോണ്‍സുലേറ്റിലേക്ക് നോമിനിയായി ഇക്രമുദ്ദീന്‍ കാമിലിനെ നിയമിക്കുകയും ഹൈദരാബാദില്‍ നിന്നുള്ള കോണ്‍സുലര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹിംഖില്‍ ഡല്‍ഹിയില്‍ ചുമതല ഏറ്റെടുക്കുകയുമായിരുന്നു.
ഡല്‍ഹിയില്‍ താലിബാൻ്റെ പുതിയ ഉദ്യോഗസ്ഥന്‍ വരുന്നതോടെ ഇബ്രാഹിം കില്‍ ഹൈദരാബാദിലേക്ക് മടങ്ങുമോയെന്നതില്‍ വ്യക്തതയില്ല. നിലവില്‍ നൂര്‍ ചുമതലയേല്‍ക്കുന്ന സാഹചര്യത്തില്‍ മുംബൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള കോണ്‍സിലുമാര്‍ ഡല്‍ഹിയിലുണ്ട്.























