ആരോപണ വിധേയനായ എഡിജിപി എം.ആർ. അജിത് കുമാറിനെ അന്വേഷണ വിധേയമായി നിലവിലെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നാണ് സിപിഐ മുന്നോട്ടുവെക്കുന്ന ആവശ്യമെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ.
സസ്‌പെൻഷൻ എന്ന നിർദ്ദേശം സിപിഐ മുന്നോട്ടു വച്ചിട്ടില്ല എന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനിൽ ഈ കാര്യത്തിൽ നിന്ന് ഉചിതമായ തീരുമാനം ഉണ്ടാകുമോ എന്ന് ചോദ്യത്തിന് ഉചിതമായ തീരുമാനമെടുക്കുക മാത്രമാണ് അഭികാമ്യം എന്നും അദ്ദേഹം പ്രതികരിച്ചു .
ഇടതുപക്ഷം പോറൽ ഇല്ലാതെ നിലനിൽക്കണം എന്ന് ഈ നാടാഗ്രഹിക്കുന്നുന്നുണ്ട്. അതിന് വിരുദ്ധമായ ഒരു പ്രവർത്തനവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ല. ഈ കാര്യം എല്ലാവരും ഓർത്ത് പ്രവർത്തിക്കും എന്ന് തന്നെയാണ് കരുതുന്നതെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം, ഇത്തവണത്തെ തൃശൂർ പൂരം കലക്കൽ വിവാദത്തിൽ സംസ്ഥാന പോലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് കൈമാറിയതോടെ എഡിജിപിക്കെതിരായ നടപടിയാണ് ഇനി പ്രധാനം. നാളെ സംസ്ഥാന നിയമസഭാ സമ്മേളനം ചേരാനിരിക്കെ ഇന്നുതന്നെ നടപടി പ്രഖ്യാപിക്കാനുള്ള സാധ്യതയേറെയാണ്. വിഷയത്തിൽ സിപിഐയോട് മുഖ്യമന്ത്രി പറഞ്ഞ സമയപരിധിയും ഇന്ന് അവസാനിക്കും.























