| പികെ സുരേഷ് കുമാർ
ഹാഷ്മി യെന്ന മാധ്യമപ്രവർത്തകനും 24 എന്ന ചാനലും അതിൻ്റെ അമരക്കാരൻ ആർ ശ്രീകണ്ഠൻ നായരും സമൂഹത്തിനുമുന്നിൽ നഗ്നരായി നിന്ന ദിവസമായിരുന്നു ഇന്നലെ. വിവിധ കോടതികളിലിരിക്കുന്ന കേസുകളിൽ രണ്ടെണ്ണത്തിൽ ജാമ്യം കിട്ടുകയും ഒരെണ്ണത്തിൽ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് മുൻകൂർ ജാമ്യ അപേക്ഷ വിധിപറയാൻ മാറ്റിയിരിക്കുന്ന ഒരുത്തനെ പൊതു സമൂഹത്തിലെ സാധാരണ മനുഷ്യരുടെ ഇടയിൽ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനും വേണ്ടി ഈ സെക്ഷ്വൽ പെർവർട്ടും പോക്സോ കുറ്റം ചെയ്തവനുമായ മാങ്കൂട്ടത്തിലിനെ വിളിച്ചിരുത്തി വെളുപ്പിച്ചെടുക്കാൻ ഇൻ്റർവ്യൂ ചെയ്ത കുടിലത മാധ്യമ ചരിത്രത്തിൽ തന്നെ കറുത്ത ദിനമായി മാറി.
ആർ ശ്രീ കണ്ടൻ നായരോടാണ്, എത്തിക്സ് എന്നൊരു കാര്യം മാധ്യമ ജീവിതത്തിൽ ഉണ്ട്. ചാനലുകൾ തമ്മിലുള്ള മത്സരത്തിനിടയിൽ റീച്ചും റേറ്റും വർദ്ധിപ്പിക്കാനുള്ള വ്യഗ്രതയിൽ താങ്കൾ മറന്ന് പോയത് എത്തിക്സ് ആണ്… റേപ്പ് – നിർബന്ധിത ഗർഭഛിദ്ര കേസുകളിൽ പ്രതിയായി നിയമ വ്യവസ്ഥകൾക്ക് മുന്നിൽ നിൽക്കുന്ന രാഷ്ട്രീയ നേതാവ് കൂടിയായ ജനപ്രതിനിധിയാണ് രാഹുൽ മാങ്കൂട്ടം… ബലാൽസംഗ കേസിൽ അറസ്റ്റ് ചെയ്ത് ജയിലിൽ കിടന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ കുറ്റവാളിയെ , അയാളുടെ കൈയ്യിൽ നിന്ന് കാശും വാങ്ങി, വെളുപ്പിച്ചെടുക്കാൻ നിങ്ങളുടെ മാധ്യമം ഉപയോഗിച്ചത് അധാർമ്മികത എന്നല്ല പറയേണ്ടത് ജനിതക ദോഷം എന്ന് തന്നെയാണ്.
ഏതാനും മാസങ്ങൾക്ക് മുമ്പ് 24 ൽ വന്ന തെറ്റായ ഒരു വാർത്തയുടെ പേരിൽ ശ്രീകണ്ഠൻ നായർക്ക് എതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്ന വിമർശനങ്ങളും പരിഹാസങ്ങളും പ്രകോപിതനാക്കുകയും പലർക്കും എതിരെ അദ്ദേഹം കേസ് കൊടുക്കുകയും ചെയ്തു. അതിൽ ഒരാളെ അർദ്ധരാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്യിക്കുകയും അയാളെ പോലീസ് ജീപ്പിൽ കൊണ്ടുപോകുന്ന വീഡിയോ നിങ്ങളുടെ ചാനൽ പ്രവർത്തകനെ കൊണ്ട് ഷൂട്ട് ചെയ്യിച്ച് അത് ചാനലിലൂടെ ടെലികാസ്റ്റ്പോലും ചെയ്തു . സ്വന്തം കാര്യം വന്നപ്പോൾ ചെറിയ വിഷയത്തിൽപ്പോലും ഇങ്ങനെ പെരുമാറിയ നിങ്ങൾ ആണ് ഒരു ബലാൽസംഗ കുറ്റവാളിയുടെ കൈയ്യിൽ നിന്ന് പണം വാങ്ങി അവനെ വെള്ളപൂശുന്ന പി ആർ പണി എടുത്തത് .
രണ്ട് വനിതാ മാധ്യമപ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ലൈംഗിക ചൂഷണത്തിന് ഇരയായി ഗർഭിണികളായതതും അത് ഗർഭഛിദ്രം നടത്തിച്ചതും എല്ലാ മാധ്യമപ്രവർത്തകർക്കും അറിയാവുന്നതാണ്.. അതിൽ ഒരാൾ ആണ് ആദ്യ പരാതിക്കാരി… ആ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് മുൻകൂർ ജാമ്യ അപേക്ഷയിൽ വിധിപറയാൻ മാറ്റിയിരിക്കുന്നു. ആ കേസിൽ വിചാരണ ഘട്ടത്തിൽ ബലാൽ സംഗ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടാലും നിർബന്ധിത ഗർഭം അലസിപ്പിക്കൽ കുറ്റം നിലനിൽക്കും എന്ന് സാമാന്യബുദ്ധി ഉള്ളവർക്ക് അറിയുന്ന കാര്യം ആണ്.
നിലവിൽ രാഹുലിന് എതിരായ മൂന്ന് ബലാൽസംഗ കേസുകളിലും പരസ്പര സമ്മതത്തോടെ എന്നുള്ള ഡിഫൻസ് തന്ത്രമാണ് രാഹുലിൻ്റെ അഭിഭാഷകൻ കോടതികളിൽ എടുത്തത്.. അതായത് ലൈംഗിക ബന്ധങ്ങൾ ഉണ്ടായി എന്ന് പ്രതി തന്നെ സമ്മതിച്ചിരിക്കുന്നു.
സൗമ്യയുടെ കൊലയാളി ഗോവിന്ദച്ചാമിയും ജിഷയുടെ ഘാതകൻ അമീറുൾ ഇസ്ലാമും പറയുന്നത് അവർ കുറ്റം ചെയ്തിട്ടില്ല എന്നാണ്..ഈ ചാനൽ അവരെയും വെള്ള പൂശി വാർത്ത ‘കൊടുക്കുമോ ? രാഹുലിന് എതിരെ പരാതി നൽകിയവർക്ക് എതിരെ നടന്ന അതിശക്തമായ സൈബർ ആക്രമണമാണ് മറ്റ് ഇരകൾ രാഹുലിന് എതിരെ പരാതിയുമായി മുന്നോട്ട് വരാൻ തയ്യാറാകാതിരുന്നത്.. ചാനൽ ഫ്ലോറിൽ വന്നിരുന്ന് വലിയ വർത്തമാനം നടത്തിയിട്ട് പണം വാങ്ങി വേട്ടക്കാരനെ ന്യായീകരിക്കുന്ന മാധ്യമപ്രവർത്തനം.
‘ലൈംഗിക കുറ്റവാളി’ ടാഗിൽ വർത്തകൾ ചെയ്തിട്ട് പിന്നീട് ‘വെളുപ്പിക്കൽ ഷോ’; രാഹുലിനെ സുരക്ഷിതമായി ‘റീലോഞ്ച്’ ചെയ്യാൻ 24 ചാനൽ സ്റ്റുഡിയോയിലെ ‘പിആർ വർക്ക്’.
ഡിജിറ്റൽ തെളിവുകളും അതിജീവിതകളുടെ നിലവിളികളും കേരളം പലയാവർത്തി കേട്ടതാണ്. ഒരു ക്രൂര ലൈംഗിക കുറ്റകൃത്യത്തെ ഒരു പി ആർ ഇന്റർവ്യൂ കൊണ്ട് കഴുകിക്കളയാമെന്ന് കരുതിയാൽ അത് മാധ്യമപ്രവർത്തനമല്ല . ചോദ്യം ചെയ്യലിന്റെ പേരിൽ വേട്ടക്കാരന് വേദി ഒരുക്കി. കാണിക്കാം എന്ന് അയാൾ പറഞ്ഞ തെളിവുകൾ കാണിക്കേണ്ട എന്ന് നിസാരം പറഞ്ഞ് തള്ളി. അന്തി ചർച്ചകളിൽ കുറ്റവാളികൾക്ക് നേരെ ഗർജ്ജിക്കുന്ന സിംഹം ഇന്ന് അഭിമുഖത്തിലുടനീളം തണുത്ത മട്ടായിരുന്നു. ആർക്കോ വേണ്ടി ചേദ്യങ്ങൾ ചോദിക്കുന്നു, മുൻപിലിരിക്കുന്ന കുറ്റവാളിയുടെ പൂർണമായും വിശ്വസിക്കുന്നതു പോലെ പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടാനുള്ള വളരെ മനോഹരമായ ഒരു കാട്ടിക്കൂട്ടൽ.
അതിജീവിതകളെ വീണ്ടും വീണ്ടും വേദനിപ്പിക്കുന്ന ഈ സ്റ്റുഡിയോ പിആർ വർക്ക് മലയാള മാധ്യമചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടുകളിൽ ഒന്നാണ്. റീച്ചിനും ബാർക് റേറ്റിങ്ങിനുമപ്പുറം ഒരു മൂല്യവുമില്ലാത്ത ഈ പ്രവർത്തനം മാധ്യമപ്രവർത്തനം എങ്ങനെ അധാർമികതയാകുന്നു എന്നതിന്റെ ഭീകരമായ ഉദാഹരണമായി മാറുന്നു. തക്കം കിട്ടിയ സമയത്തിൽ രാഹുലിനെ പുറത്തിറക്കി കൃത്യമായ ആസൂത്രണത്തോടെ ജനങ്ങൾക്ക് മുന്നിൽ വെളിപ്പിച്ചെടുത്ത് വീണ്ടും ഒരു റീലോഞ്ച്. പാർട്ടിയിലെ പല പ്രമുഖർ പോലും ഈ പീഡനവീരനെ കണ്ടാൽ ഒരു തീണ്ടാപ്പാടകലെ ഓടി മറയുമ്പോഴാണ് ജനങ്ങളെ പറ്റിച്ചുകൊണ്ട് പ്രമുഖ മാധ്യമത്തിന്റെ ഈ കണ്ണുകെട്ടി കളി.
അതിജീവിതയ്ക്കൊപ്പമെന്ന് സ്ക്രീനിന് മുന്നിൽ ഏറ്റു പറയുകയും മറുവശത്ത് കുറ്റം ചെയ്തവനെ തലോടുകയും ചെയ്യുന്നതാണോ മാധ്യമ ധർമം. നീതി നിഷേധിക്കപ്പെടുന്നവരുടെയൊക്കെ ശബ്ദമെന്ന പരിവേഷം സ്വീകരിച്ച ആ പ്രമുഖ മാധ്യമ പ്രവർത്തകനോടാണ് ഇനി ചോദ്യം അടക്കിപിടിച്ച വേദനകളും വീർപ്പുമുട്ടലുകൾ തകർച്ചകളും ട്രോമകളും പേറി നിന്ന ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ?
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ 24 ഇന്റർവ്യൂ അത്ര നിസ്സാരമായി തള്ളേണ്ടതാണ് എന്ന് തോന്നുന്നില്ല. അത് ആസൂത്രിതമായ ഒരു പിആർ എക്സർസൈസിന്റെ ഭാഗമാണ്. ഇപ്പോൾ വളരെ ശാന്തമായി കടന്നു കിട്ടിയാൽ അത് ഇനിയും തുടരും. സ്വയം അഹങ്കരിക്കുന്ന ഒരു മാധ്യമപ്രവർത്തകനെ ഒരു തരത്തിലുള്ള ചവിട്ടും കുത്തും ഇല്ലാതെ മുന്നിൽ വിനീത വിധേയനായി ഇരുത്താൻ കഴിഞ്ഞു എന്നത് മാത്രമല്ല അതിൻറെ പ്രശ്നം.
ഒരു ആരോപണവിധേയന്‍ തന്റെ വാദങ്ങൾ നിയന്ത്രണമില്ലാതെ അവതരിപ്പിക്കാൻ ഒരു വാർത്താ ചാനലിന്റെ ഫ്ലോറും അതിന്റെ മുഖ്യ അവതാരകനും വാടകയ്ക്ക് നൽകപ്പെട്ട സംഭവമാണ്.
ഒരു ജനാധിപത്യ പാർട്ടിയായ കോൺഗ്രസ് തന്റെ ഭാഗം കേട്ടില്ലെന്ന ആരോപണത്തോടെ തുടങ്ങി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പോലും തനിക്കു നീതി നൽകിയില്ലെന്ന നിലപാടിലേക്കാണ് രാഹുൽ എത്തുന്നത്. എന്നാൽ ഇതെല്ലാം പറയപ്പെടേണ്ട വേദി ഒരു പ്രൈം ടൈം അഭിമുഖമായിരുന്നോ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. കോൺഗ്രസിലെ ഒരു എംപിയുടെ മകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പേര് പറയാതെ സൂചനകൾ നൽകി ആരോപണങ്ങൾ നിഷേധിച്ച രീതി വ്യക്തിപരമായ ആക്രമണവും രാഷ്ട്രീയ തന്ത്രവും തമ്മിലുള്ള അതിരുകൾ മായ്ച്ചുകളയുന്നവയായിരുന്നു. ഇതിലൂടെ സത്യം പുറത്തുവരുകയല്ല മറിച്ച് കൂടുതൽ സംശയങ്ങളും അപകീർത്തിയും മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്.
അതിലുപരി ഗൗരവകരമായത് അതിജീവിതകളെ ലക്ഷ്യമിട്ടുള്ള പരോക്ഷ ഭീഷണികളാണ്. അവരുടെ സ്വകാര്യ ചാറ്റുകൾ തന്റെ കൈവശമുണ്ടെന്നും പുറത്തുവിടാമെന്നും പറഞ്ഞത് നിയമവ്യവസ്ഥയ്ക്കും മനുഷ്യാവകാശങ്ങൽക്കും നേരെയുള്ള വെല്ലുവിളിയാണ്. ഇത് ഭീഷണി കൂടിയാണ്. തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്ന വാദം പുതിയതല്ല. എന്നാൽ അത്തരം വാദങ്ങൾ പരിശോധിക്കപ്പെടേണ്ടത് നിയമത്തിലൂടെയാണെന്നിരിക്കെ അവയെ അന്യായമായി മാധ്യമ കോടതിയിലേക്ക് മാറ്റിയതിന്റെ ഉത്തരവാദിത്വം ആരുടേതാണ്?
ഇവിടെ ചോദ്യം രാഹുലിന്റെ വാക്കുകളെക്കുറിച്ചുമാത്രമല്ല. അത് അയാളോട് മറു ചോദ്യങ്ങൾ പോലും ചോദിക്കാതെ സ്ക്രീനിൽ കൊണ്ടു വന്ന മാധ്യമത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചു കൂടിയാണ്. ഇതിനെ മാധ്യമപ്രവർത്തനം എന്ന് വിളിക്കാനാകുമോ എന്ന സംശയം ജനങ്ങൽക്കിടയിൽ ഉയർന്നാൽ അതിശയിക്കേണ്ടതില്ല. ഇത് കണ്ടില്ലെന്ന് നടിക്കുന്നത് പരിഹാരമല്ല. ഉചിതമായ വേദികളിൽ ഉചിതമായ രീതിയിൽ ഇതിലെ തെറ്റായ വശങ്ങൾ ചൂണ്ടിക്കാണിക്കപ്പെടണം. അല്ലെങ്കിൽ നാളെ മറ്റൊരു വഷളനും മറ്റൊരു ക്യാമറയ്ക്കുമുന്നിൽ എന്തും പറഞ്ഞ് രക്ഷപ്പെടുന്ന അവസ്ഥയിലേക്ക് സമൂഹം നീങ്ങും. അന്തിച്ചർച്ചയുടെ ഇൻട്രോയിൽ ഒരാളെ ലൈംഗിക വൈകൃത കുറ്റവാളിയെന്നും നാണമുണ്ടോയെന്ന് ആക്രോശിച്ച ഹാഷ്മി ഒരു നനഞ്ഞ പൂച്ചയെപ്പോലെ പതുങ്ങിയിരിക്കുന്നു .
ചാനൽ ക്യാമറയ്ക്ക് മുന്നിൽ ഇരുന്ന് വായിലൂടെ വാക്കുകൾ അനർഗ്ഗളം വിസർജ്ജിച്ച് തള്ളുന്ന ഹാഷ്മി വെറും മാധ്യമ ഫ്രോഡ് ആണ് എന്ന് മുന്നേ തിരിച്ചറിഞ്ഞതാണ്. ധീരജിന്റെ ഹൃദയത്തിൽ കത്തി ആഴ്ന്നിറങ്ങിയ ദിവസം പരിഹാസവുമായി ചാനൽ ചർച്ചയിൽ ഇരുന്ന രാഹുൽ മാങ്കൂട്ടത്തോട് വൈകാരികമായി പ്രതികരിച്ച ഇയാൾ അടുത്ത ദിവസങ്ങളിൽ തന്നെ ധീരജിന്റെ കൊലയാളിക്കൊപ്പം നിന്ന് പൊട്ടി ചിരിച്ചത് കേരളം കണ്ടതാണ്. അതിജീവിതയുടെ ഫോൺ സംഭാഷണം കേട്ട് തകർന്നു പോയെന്ന് ചാനൽ ഇൻട്രോയിൽ വൈകാരികമായി പറഞ്ഞു വെച്ചൊരാൾ ഒരു ജാള്യതയും ഇല്ലാതെ ആ വേട്ടക്കാരനെ ഇരുന്നു വെളുപ്പിക്കുന്നതും കേരളം കാണുന്നു.























